ഇരിട്ടി : വാഹനാപകടങ്ങൾ തുടർക്കഥയായ മട്ടന്നൂർ – ഇരിട്ടി റോഡിൽ വാഹനങ്ങളുടെ വേഗതയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾ നോക്കുകുത്തിയാകുന്നു.
ദിനം പ്രതി അപകടങ്ങൾ പെരുകുന്ന ഇരിട്ടി – മട്ടന്നൂർ കെ. എസ്. ടി. പി റോഡിൽ വാഹനങ്ങളുടെ മത്സരയോട്ടം ജീവനുകൾ അപഹരിക്കുകയാണ്. വളവുകൾ നിവർത്തിയ കീഴൂർ-പുന്നാട് – ഉളിയിൽ ഭാഗത്താണ് അപകടങ്ങൾ ഏറെയും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരാഴ്ചയ്ക്കിടയിൽ ചെറുതും വലുതുമായ അഞ്ചാേളം അപകടങ്ങൾ ഈ മേഖലയിൽ സംഭവിച്ചു കഴിഞ്ഞു. അപകടത്തിൽ പരിക്കു പറ്റിയ ഡ്രൈവർ ഉൾപ്പെടെയുള്ള യാത്രക്കാർ ഇപ്പോഴും ആശുപത്രികളിൽ കഴിയുകയാണ്. കാൽനടയാത്രക്കാർ വാഹനമിടിച്ച് മരിക്കുന്ന സംഭവങ്ങൾ കൂടിയതോടെ പോലീസ് ഇടപ്പെട്ട് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, അത് ശ്രദ്ധിക്കാൻ പോലും സമയം നൽകാതെ മത്സര ഓട്ടങ്ങളാണ് റോഡിൽ അരങ്ങേറുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ഓടുന്ന ബസുകൾ യാത്രക്കാരുടെ ജീവന് വില കല്പിക്കാത്ത രീതിയിലാണ് വാഹനങ്ങൾ ഓടിക്കുന്നത്. തുടർച്ചയായ അപകടങ്ങൾ സംഭവിക്കുന്ന റോഡിൽ സ്പീട് ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ജനങ്ങളിൽ നിന്നും ഉയരുന്നുണ്ട്.