ചെറുപുഴ : അപകടഭീഷണിയായി മാറിയ ഉണങ്ങിയ മരം മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരക്കേറിയ ജോസ്ഗിരി – ചെറുപുഴ – പയ്യന്നൂർ റോഡരികിൽ കുണ്ടംതടം ഭാഗത്ത് ഉണങ്ങി നിൽക്കുന്ന മരം മുറിച്ചു നീക്കണമെന്നാണ് ആവശ്യം. മരം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി മാറിയിട്ടു നാളുകൾ ഏറെയായി. 80ലേറെ ബസുകൾ ഉൾപ്പെടെ ആയിരകണക്കിനു വാഹനങ്ങൾ ദിവസവും സർവീസ് നടത്തുന്ന റോഡിന്റെ അരികിലാണു മരം ഉള്ളത്. ഇതിനുപുറമെ മരത്തിനു സമീപത്തുകൂടി വൈദ്യുതി ലൈനും കടന്നു പോകുന്നുണ്ട്. എന്നിട്ടും മരം മുറിച്ചു നീക്കാൻ അധികൃതർ തയാറായിട്ടില്ല.
അപകടവസ്ഥയിലായ മരം മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ ഒട്ടേറെ തവണ അധികൃതർക്കു പരാതി നൽകിയിരുന്നു. എങ്കിലും അനുകൂല നടപടിയൊന്നും ഉണ്ടായില്ല. ഇപ്പോൾ മരക്കൊമ്പുകൾ ഒടിഞ്ഞു വീഴാൻ തുടങ്ങി. ഇതും വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി മാറിയിരിക്കുകയാണ്. റോഡ് നവീകരണ സമയത്ത് അപകടസാധ്യതയില്ലാത്ത ഒട്ടേറെ മരങ്ങൾ റോഡരികിൽ നിന്നു മുറിച്ചു മാറ്റിയിരുന്നു. എന്നാൽ, അപകടസാധ്യത കൂടിയ മരങ്ങൾ പലതും നിലനിർത്തുകയും ചെയ്തു! മരം ഒടിഞ്ഞു വീണ് അപകടം ഉണ്ടായാൽ മാത്രമേ അധികൃതർ ഇങ്ങോട്ടു തിരിഞ്ഞു നോക്കൂ എന്നാണു നാട്ടുകാർ കുറ്റപ്പെടുത്തുന്നത്.