കണ്ണൂര്‍: കുരുക്കഴിഞ്ഞ കണ്ണൂർ നഗരമെന്നത് ജനങ്ങളുടെ ചിരകാല വികസനസ്വപ്നമാണ്. ഈ സ്വപ്നം യാഥാർഥ്യമാകാൻ ഇനി ഏറെ കാത്തിരിക്കേണ്ടതില്ല. മേലേചൊവ്വ അടിപ്പാതക്ക് ഗതിവേഗം വന്നതോടെ കണ്ണൂരിന്റെ ഗതാഗതക്കുരുക്കിന് പരിഹാരം തെളിഞ്ഞു. അടുത്തദിവസം ടെൻഡർ നടപടിയിലേക്ക് കടക്കും.
പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റശേഷം 2021 ജൂണിൽതന്നെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കണ്ണൂർ സന്ദർശിച്ചിരുന്നു. മേലെചൊവ്വ അടിപ്പാതയുടെ പ്രവർത്തനപുരോഗതി വിലയിരുത്താനും പദ്ധതിക്ക് വേഗത കൂട്ടാനുമായിരുന്നു സന്ദർശനം. തുടർന്ന് 2021 ആഗസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിൽ പദ്ധതിക്ക് ആവശ്യമായ ഭൂമിയേറ്റെടുക്കൽ നടപടി വേഗത്തിലാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
നഗരത്തിലെ ഏറെ തിരക്കേറിയ മേലേചൊവ്വയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് അടിപ്പാത നിർമിക്കുന്നത്. മട്ടന്നൂർ, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ സംഗമിക്കുന്ന ജങ്ഷനാണ് മേലേചൊവ്വ.
സർക്കാറിന്റെ പൂർണ ഉടമസ്ഥതയിലുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കിഫ്ബി 15.30 കോടി രൂപ നഷ്ടപരിഹാരം നൽകി 52 സെന്റ് സ്ഥലവും 51 ഓളം സ്ഥാപനങ്ങളും ഏറ്റെടുത്തു. 310 മീറ്റർ നീളത്തിലും ഒമ്പത് മീറ്റർ വീതിയിലുമാണ് അടിപ്പാത നിർമിക്കുന്നത്. കൂടാതെ ഇതിനുപുറത്ത് രണ്ടു ഭാഗത്തും 5.5 മീറ്റർ വീതിയിൽ സർവിസ് റോഡും 1.5 മീറ്റർ വീതിയിൽ ഓവുചാലോടുകൂടിയ നടപ്പാതയും പദ്ധതിയിലുണ്ട്.
ഗതാഗതക്കുരുക്കിൽ വർഷങ്ങളായി ജനം വലഞ്ഞപ്പോഴാണ് 2016ൽ മേലേചൊവ്വ അടിപ്പാതയെന്ന ആശയം എൽ.ഡി.എഫ് മുന്നോട്ടുവെച്ചത്. തെരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ കണ്ണൂർജനതക്ക് നൽകിയ വാഗ്ദാനമായിരുന്നു ഇത്.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആ വർഷത്തെ ബജറ്റിൽ 27.59 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനായി ബജറ്റിൽ വകയിരുത്തുകയും ചെയ്തു.