ഇരിട്ടി : പ്രളയക്കെടുതികളിലും പുഴ അപകടങ്ങളിലും രക്ഷാപ്രവർത്തനം നടത്തുന്നതിന് അഗ്നിരക്ഷാ സേനയുടെ കീഴിൽ രൂപീകരിച്ച ജനകീയ സേനയായ സിവിൽ ഡിഫൻസിന് ഡിങ്കി പരിശീലനം ആരംഭിച്ചു. തടാക സമ്മാനം നിറഞ്ഞു കിടക്കുന്ന ഇരിട്ടി പുഴയുടെ ഭാഗമായ പഴശ്ശി ജലാശയത്തിലാണ് ഇരിട്ടി അഗ്നി രക്ഷാ നിലയത്തിൻ്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന് കീഴിൽ പരിശീലനം നൽകുന്ന രണ്ടാമത് സിവിൽ ഡിഫൻസ് ബാച്ചാണ് ഇത്. ശനിയും ഞായറും രണ്ട് ദിവസങ്ങളിലായാണ് പരിശീലനം നൽകുന്നത്.
ജല അപകടങ്ങൾ കൂടി വരികയും , കാലവർഷങ്ങളിലെ പ്രളയ ദുരന്തങ്ങളെ തരണം ചെയ്ത് രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അഗ്നിരക്ഷാ നിലയങ്ങൾക്ക് കീഴിൽ ജനകീയ സേനയായ സിവിൽ ഡിഫൻസിന് ഡിങ്കി പരിശീലനം നൽകുന്നത് . വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന കാറ്റ് നിറച്ച ഡിങ്കികളാണ് രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർഫോഴ്സ് ഉപയോഗിച്ചു വരുന്നത്. ഇരിട്ടിക്ക് ലഭിച്ച രണ്ട് ഡിങ്കി കളിലായി ഒരേ സമയം പതിനഞ്ചോളം പേർക്ക് പരിശീലനം നൽകാൻ സാധിക്കും. ഇതിൽ ഒന്നിൽ മോട്ടോർ ഘടിപ്പിച്ചും മറ്റൊന്ന് തുഴ ഉപയോഗിച്ചു മാണ് പരിശീലനം.
ഇരിട്ടി സ്റ്റേഷൻ ഓഫീസർ കെ. രാജീവൻ്റെ നേതൃത്വത്തിൽ മികച്ച പരിശീലകരായ എൻ.ജി. അശോകൻ, പി.ആർ സന്ദീപ് എന്നിവരാണ് പരിശീലനം നൽകുന്നത്. യുവതികൾ അടക്കമുള്ളവരും രണ്ടു ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട് .