ഇരിക്കൂർ: ചെങ്കൽ ക്വാറി മേസ്തിരിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഡ്രൈവർമാർ അറസ്റ്റിൽ. കേളകം ചെട്ട്യാംപറമ്പിലെ പാലപ്പറമ്പിൽ അഖിൽ (24), കണിച്ചാറിലെ പനക്കൽ അശ്വിൻ (21) എന്നിവരെയാണ് ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 29ന് രാത്രിയായിരുന്നു സംഭവം. മലപ്പുറം സ്വദേശിയും ചെങ്കൽ ക്വാറി മേസ്തിരിയുമായ ജമീലിനെ വധിക്കാൻ ശ്രമിച്ചതായാണ് കേസ്. മൂവരും കല്യാട് ചെങ്കൽ ക്വാറിയിൽ തൊഴിലാളികളായിരുന്നു. ബ്ലാത്തൂരിൽ വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. രാത്രി വാക് തർക്കത്തിനിടെ ജമീലിനെ ഇരുവരും ആക്രമിക്കുകയും കല്ലുകൊണ്ട് കാല് അടിച്ചു തകർക്കുകയുമായിരുന്നു. പൊലീസ് കേസെടുത്തതോടെ ഇവർ മുങ്ങി. കഴിഞ്ഞ ദിവസം ഇരുവരും നെടുംപൊയിലിൽ എത്തിയതായുള്ള രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച പുലർച്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.