സംസ്ഥാനത്തെ സ്കൂളുകൾതിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചെങ്കിലും, വൈകുന്നേരം വരെയുള്ള റഗുലർ ക്ലാസുകൾ ഫെബ്രുവരി 21 മുതൽ ആരംഭിക്കാൻ തീരുമാനിച്ച വേളയിൽ ഇത് സംബന്ധിച്ച നിർണ്ണായകചർച്ച ഇന്ന് നടക്കും. ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ. സിലബസ് പിന്തുടരുന്ന സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും ഈ നിർദ്ദേശം ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
എന്നാൽ, വിദ്യാഭ്യാസ മന്ത്രി ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചർച്ച നടത്താനിരിക്കെ, ക്ളാസ്സുകൾ പുനഃരാരംഭിക്കാനുള്ള മാർഗരേഖ സർക്കാർ പുറത്തിറക്കിയതിൽ അധ്യാപക സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 14 തിങ്കൾ മുതൽ ഫെബ്രുവരി 21 വരെ ഒൻപതാം ക്ലാസ് വരെയുള്ള ക്ലാസുകൾ ഉച്ചവരെ മാത്രമേ നടക്കൂവെന്ന് മന്ത്രി അറിയിച്ചു.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങൾ ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസങ്ങളായിരിക്കും. എന്നാൽ, പ്രീ-പ്രൈമറി വിഭാഗത്തിന് തിങ്കൾ മുതൽ വെള്ളി വരെ മാത്രമേ ക്ലാസുകൾ നടക്കൂ. എല്ലാ വിദ്യാർത്ഥികളും സ്കൂളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ അധ്യാപകർ ശ്രമിക്കണം. ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളിലേക്ക് വാർഷിക പരീക്ഷകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
എസ്എസ്എൽസി, പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളുടെ മോഡൽ പരീക്ഷകൾ മാർച്ച് 16 മുതൽ ആരംഭിക്കും. സിലബസ് പൂർത്തിയാക്കാൻ സ്കൂളുകൾക്ക് അധിക ക്ലാസുകൾ നടത്താമെന്നും മന്ത്രി പറഞ്ഞു.