കേരളത്തിലെ ടൂറിസം മേഖല കോവിഡിനു ശേഷം വൻ മാറ്റങ്ങൾക്കു വിധേയമാകുകയാണ്. ഹോളിവുഡ് സിനിമകളിലും പരമ്പരകളിലും കാണുന്നതുപോലെ സഞ്ചരിക്കുന്ന വീടായി സജ്ജീകരിച്ചിട്ടുള്ള വാനിൽ യാത്ര ചെയ്യാന്‍ ഇനി തയാറായിക്കോളൂ.
ടൂറിസം മേഖലയ്ക്ക് പുത്തനുണർവായി സംസ്ഥാനത്തെ ആദ്യ കാരവാൻ പാർക്ക് വാഗണ്ണിൽ ആരംഭിക്കുകയാണ്. പ്രകൃതിയുടെ സൗന്ദര്യവും മലകളും കുന്നുകളും കടലും കായലും കാരവാനിലിരുന്നു ആസ്വദിക്കാം . വിദേശീയർക്കും സ്വദേശീയർക്കും കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള സുവർണാവസരമാണ് ഇൗ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
വാഗമണ്ണിലെ ആദ്യ കാരവാൻ പാർക്ക് വേനലവധിക്ക് മുൻപ് തുറക്കാനാണ് ഒരുങ്ങുന്നത്. അവധിയാകുന്നതോടെ കേരളത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വരവും ഗണ്യമായി വർധിക്കും. ടൂറിസത്തിന്റെ പ്രാധാന്യം അനുസരിച്ച് അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിച്ചേർന്ന സ്ഥലങ്ങളിലാണ് കാരവൻ പാർക്കുകൾക്ക് അനുമതി നൽകുന്നത്.
2021 ഒക്ടോബറിൽ ആരംഭിച്ച കാരവൻ കേരള പദ്ധതിയിൽ സ്വകാര്യമേഖലയിൽനിന്നും ഇതുവരെ 303 കാരവനുകൾക്കായി 154 അപേക്ഷ ടൂറിസം വകുപ്പിന് ലഭിച്ചിട്ടുണ്ട്. ആദ്യ 100 കാരവൻ പാർക്കുകൾക്കായി 67 സ്ഥാപനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. കാരവൻ പരിമിതമായ സ്ഥലത്ത് ക്യാംപ് ചെയ്യാൻ കഴിയില്ല. 50 സെന്റ് ഭൂമിയാണ് കാരവൻ പാർക്കുകൾക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം .
ആദ്യ 100 കാരവൻ അപേക്ഷകർക്ക് 7.5 ലക്ഷം രൂപ അല്ലെങ്കിൽ നിക്ഷേപ തുകയുടെ 15 ശതമാനം, അടുത്ത 100 പേർക്ക് യഥാക്രമം 5 ലക്ഷം, 10 ശതമാനം, അടുത്ത 100 പേർക്ക് 2.5 ലക്ഷം രൂപ അല്ലെങ്കിൽ 5 ശതമാനം എന്നിങ്ങനെ സബ്സീഡി വിനോദസഞ്ചാര വകുപ്പ് നൽകുന്നുണ്ട്.
യാത്രകർക്ക് അവശ്യമായ എല്ലാ സജ്ജീകരണങ്ങളോടുകൂടിയ അടുക്കള, സൗകര്യമുള്ള ശുചിമുറി,വിശാലമായ കിടപ്പുമുറി,ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഹദ്ധതികളും കാരവാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അധികമാരും അറിയപ്പെടാത്ത പ്രകൃതിയുടെ സൗന്ദര്യം തുളുമ്പുന്ന ഇടങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് കാരവാനിൽ എത്താം.