പയ്യാവൂർ ശിവക്ഷേത്രോത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യമൃത് എഴുന്നള്ളിപ്പിന് നെയ്യമൃത് മഠങ്ങളിൽ വ്രതാനുഷ്ഠാനം നടത്തുന്നവർ ചൊവ്വാഴ്ച്ച പുറപ്പെടും. ചുഴലി സ്വരൂപത്തിൽപ്പെട്ട 25 മഠങ്ങളിലാണ് വ്രതാനുഷ്ഠാനം നടത്തുന്നവർ പ്രവേശിച്ചത്. ഈ മാസം 22 നാണ് നെയ്യാട്ടം നടക്കുക.
പയ്യാവൂർ ശിവക്ഷേത്രവുമായി ബന്ധപ്പെട്ട് ചുഴലി, പ്രയാട്ട്, കോല, നീലിയോട്ട് എന്നിങ്ങനെ 4 സ്വരൂപങ്ങളിലായാണ് മഠങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇതിൽ ചുഴലി സ്വരൂപത്തിൽപ്പെട്ട ഏരുവേശി, ചേടിച്ചേരി, പയ്യാവൂർ, കൈതപ്രം, കാവുമ്പായി, ചൂളിയാട്, കാഞ്ഞിലേരി തുടങ്ങിയ 25 മഠങ്ങളിലാണ് വ്രതം അനുഷ്ഠിക്കുന്നവർ പ്രവേശിച്ചത്.
ചേടിച്ചേരി മഠത്തിൽ ഇത്തവണ 10 പേരാണ് വ്രതമെടുക്കുന്നത്. 10 ദിവസത്തോളം ഇവർ കഠിന വ്രതാനുഷ്ഠാനങ്ങളോടെ മഠങ്ങളിൽ കഴിയുമെന്ന് ചേടിച്ചേരി മഠത്തിലെ കാരണവർ എം.വി ജനാർദ്ദനൻ പറഞ്ഞു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് ചേടിച്ചേരി മഠത്തിൽ നിന്നും നെയ്യമൃതുമായി വ്രതക്കാർ പയ്യാവൂരിലേക്ക് പുറപ്പെടുക.
പുലർച്ചെയോടെ ക്ഷേത്രത്തിൽ എത്തുന്ന എല്ലാ മഠങ്ങളിൽ നിന്നുമുള്ള നെയ്യമൃത് വ്രതക്കാരെ കോമത്തച്ഛൻ സ്വീകരിക്കും. 22 നാണ് നെയ്യാട്ടം നടക്കുക. നെയ്യാട്ടത്തിന് ശേഷം ഇളനീരാട്ടവും കളഭാഭിഷേകം, പട്ടോല വായന എന്നീ ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന അരിപ്രസാദം സ്വീകരിച്ച് വ്രതാനുഷ്ഠാനക്കാർ മഠങ്ങളിലേക്ക് മടങ്ങും.