തൃപ്പൂണിത്തുറ: അന്തരിച്ച നടി കെ.പി.എ.സി. ലളിതയുടെ സംസ്കാരം വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും.ചൊവ്വാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ മകന്‍ സിദ്ധാര്‍ഥന്റെ വസതിയില്‍ എത്തിച്ച മൃതദേഹം ഇന്ന് രാവിലെ എട്ട് മുതല്‍ 10.30 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്ബലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ക്ക് വിധേയമായി പൊതുദര്‍ശനത്തിന് വെക്കും.
സഹപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കും. തുടര്‍ന്ന് തൃശൂരിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം, സംഗീത നാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം വടക്കാഞ്ചേരിയിലെ ‘ഓര്‍മ’ എന്ന വീട്ടിലെത്തിച്ച് നാലു മണിയോടെ സംസ്കാര ചടങ്ങുകള്‍ നടക്കും.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അസുഖബാധിതയായി ചികിത്സയിലായിരുന്ന കെ.പി.എ.സി. ലളിത തൃപ്പൂണിത്തുറയിലെ മകന്‍ സിദ്ധാര്‍ഥന്റെ വസതിയില്‍ അന്തരിച്ചത്. 550ലേറെ സിനിമകളില്‍ വേഷമിട്ട കെ.പി.എ.സി. ലളിത കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്സനായിരുന്നു.
1947 ഫെബ്രുവരി 25ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് കടക്കത്തറ വീട്ടില്‍ അനന്തന്‍നായരുടെയും അമ്മ ഭാര്‍ഗ്ഗവി അമ്മയുടെയും മകളായി ജനനം. ചങ്ങനാശ്ശേരി ഗീഥയിലൂടെ നാടകരംഗത്തെത്തിയ ലളിത കെ.പി.എ.സിയിലൂടെ അഭിനയത്തില്‍ മേല്‍വിലാസം കുറിച്ചു.
1969ല്‍ ഉദയായുടെ ‘കൂട്ടുകുടുംബം’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. 1978ല്‍ സംവിധായകന്‍ ഭരതനുമായി വിവാഹം. ഏറ്റവും ഒടുവില്‍ അഭിനയിച്ചത് റിലീസ് ചെയ്യാനിരിക്കുന്ന ‘ഭീഷ്മപര്‍വം’.
1991ല്‍ ‘അമര’ത്തിലൂടെയും 2000ത്തില്‍ ’ശാന്ത’ത്തിലൂടെയും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും അഞ്ചു തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു. ശ്രീക്കുട്ടിയും സിനിമ സംവിധായകനും നടനുമായ സിദ്ധാര്‍ഥനുമാണ് മക്കള്‍. സഹോദരന്: കൃഷ്ണകുമാര്‍, സഹോദരി: ശ്യാമള.