കീവിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ യുക്രൈൻ അതിർത്തിയിൽ എത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
15 ഉദ്യോഗസ്ഥരെ കൂടി യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് അയയ്ക്കാൻ തീരുമാനമായി. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യത്തിന് വ്യോമസേനയുടെ സി-17 വിമാനം നാളെ പുറപ്പെടും. നാളെ പുലർച്ചെ 4 മണിക്ക് സി-17 വിമാനം റഒമാനിയയിലേക്ക് യാത്ര തിരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ വ്യോമസേനാ വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിന് അയയ്ക്കാനും തീരുമാനമായി. അടുത്ത മൂന്ന് ദിവസങ്ങളിൽ രക്ഷാദൗത്യത്തിന്റെ ഭാഗമായി 23 വിമാനങ്ങൾ സർവീസ് നടത്തും. യുക്രൈനിൽ നിന്ന് 60 ശതമാനത്തോളം ഇന്ത്യൻ പൗരന്മാർ മടങ്ങിയെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. സംഘർഷം രൂക്ഷമായ ഖാർക്കിവിലെ ഒഴിപ്പിക്കൽ നടപടിക്കാണ് മുൻഗണനയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.