മട്ടന്നൂർ∙ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വിമാനത്താവളത്തിലെ സൗകര്യങ്ങൾ ഫലപ്രദമാണോ എന്ന് പരിശോധിക്കുന്നതിനായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ മോക്ഡ്രിൽ ‘കാൻ എക്സ് 22’ സംഘടിപ്പിച്ചു. എയർസൈഡിലെ ക്രമീകരണങ്ങളാണ് ഇന്നലെ സംഘടിപ്പിച്ച മോക്ഡ്രില്ലിൽ പരിശോധിച്ചത്. വിമാനത്താവളങ്ങളിൽ ഓരോ രണ്ട് വർഷം കൂടുമ്പോഴും ഡിജിസിഎ, ഐസിഎഒ നിർദേശ പ്രകാരമാണ് ഇത്തരത്തിലുള്ള മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്.
റൺവേയിൽ വച്ച് വിമാനത്തിന് തീ പിടിച്ചാലുള്ള രക്ഷാ പ്രവർത്തനമാണ് സംഘടിപ്പിച്ചത്. ഇതിനായി എയർ സൈഡിൽ വിമാനത്തിന്റെ മോഡൽ ഡമ്മി ഉണ്ടാക്കി അതിന് തീ പിടിപ്പിച്ചതിന് ശേഷം എങ്ങനെ ഫലപ്രദമായി രക്ഷാ പ്രവർത്തനം നടത്തും എന്നാണ് പരിശോധിച്ചത്. യാതൊരു വിധ കാഷ്വാലിറ്റിയും ഇല്ലാതെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കാതെ രാവിലെ 10.30ന് ആരംഭിച്ച മോക് ഡ്രിൽ 11.35 ഓടു കൂടി അവസാനിച്ചു. തുടർന്ന് ‘കാൻ എക്സ് 22’–ൽ പങ്കെടുത്ത എല്ലാവരെയും വിളിച്ചു ചേർത്ത് അഭിനന്ദിച്ചു.
കിയാലിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം, പൊലീസ്, ഫയർ ഫോഴ്സ്, എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഇൻഡിഗോ എയർലൈൻ (മോക്ഡ്രില്ലിൽ പങ്കെടുത്ത എയർലൈൻ പ്രതിനിധികൾ), സിഐഎസ്എഫ്, സിവിൽ ഡിഫൻസ്, കണ്ണൂർ മെഡിക്കൽ കോളജ്, പാർക്കോ എയർപോർട്ട് ക്ലിനിക്, ആസ്റ്റർ മിംസ്, എച്ച്എൻസി മട്ടന്നൂർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.