ചെറുപുഴ∙ വേനൽമഴയെ തുടർന്നു മലയോര മേഖലയിലെ കശുവണ്ടി കർഷകർക്ക് ഉണ്ടായത് കനത്ത സാമ്പത്തിക നഷ്ടം. കാലാവസ്ഥ വ്യതിയാനം മൂലം കശുവണ്ടി വിളവെടുപ്പിലുണ്ടായ കാലതാമസവും തുടർച്ചയായി പെയ്ത വേനൽമഴയും കശുവണ്ടി കർഷകർക്ക് തിരിച്ചടിയായി. തുടക്കത്തിൽ ഒരു കിലോ കശുവണ്ടിക്ക് 110 രൂപ വരെ ലഭിച്ചു. എന്നാൽ തുടർച്ചയായി മഴ പെയ്തതോടെ വില 85 രൂപയിലേക്ക് താഴ്ന്നു. ചിലയിടങ്ങളിൽ 80 രൂപയേ ലഭിക്കുന്നുള്ളു.വ്യാപാര സ്ഥാപനങ്ങൾ കശുവണ്ടി തിരയാൻ തുടങ്ങിയതും വിനമായി.
മഴ മൂലം കശുവണ്ടി കറുക്കാൻ തുടങ്ങിയതും വിലയിടിവിനു കാരണമായതായി വ്യാപാരികൾ പറയുന്നു. കറുത്ത കശുവണ്ടി വാങ്ങാൻ വൻകിട വ്യാപാരികൾ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കാൻ വർഷം തോറും ലക്ഷങ്ങൾ ചെലവഴിച്ച് ആയിരകണക്കിനു കശുമാവിൻ തൈകളാണു കൃഷിവകുപ്പ് വിതരണം ചെയ്യുന്നത്. എന്നാൽ കർഷകർക്ക് ന്യായവില നൽകി കശുവണ്ടി ശേഖരിക്കാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നു ഉണ്ടാകുന്നില്ല.
സർക്കാർ ഉറപ്പും പാഴായി
വില കുത്തനെ ഇടിഞ്ഞതുമൂലം കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണു ഉണ്ടായത്. കർഷകർക്ക് ന്യായവില ലഭ്യമാക്കാൻ സഹകരണ സ്ഥാപനങ്ങൾ വഴി കശുവണ്ടി സംഭരിക്കുമെന്നു സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയുമുണ്ടായില്ല. ഒരു കിലോ കശുവണ്ടിക്ക് 90 രൂപ സംഭരണവില നിശ്ചയിച്ചതോടെ വിപണിയിൽ കശുവണ്ടിയുടെ വില കുറഞ്ഞു എന്നതു മാത്രമാണ് ഏക കാര്യം.