പയ്യന്നൂർ ∙ ദേശീയപാത വികസനത്തിൽ പാതയോരത്തെ വ്യാപാര സ്ഥാപനങ്ങളും വീടുകളും മഴക്കാലത്തു ദുരിതം പേറേണ്ടി വരുമോ എന്ന ആശങ്കയിൽ. തുടക്കത്തിൽ നിർമാണത്തിനു വേഗം കൂടിയെങ്കിലും ഇപ്പോൾ അതിനനുസരിച്ച് വേഗമില്ലെന്നാണു ജനങ്ങളുടെ പരാതി. ടൗണുകളിലെ നിർമാണത്തിനു വേഗം കൂട്ടണമെന്നു വ്യാപാരി സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും നിർമാണം നടക്കുന്ന സ്ഥലത്തേക്കാൾ ഉയരത്തിലും താഴ്ചയിലുമാണു സ്ഥാപനങ്ങളും വീടുകളും ഉള്ളത്.
മഴ ശക്തമായാൽ ഇത്തരം സ്ഥലങ്ങളിൽ മണ്ണിടിഞ്ഞു വീഴുന്ന അവസ്ഥയുണ്ടാകും. കരിവെള്ളൂർ ടൗണിൽ ചില വ്യാപാര സ്ഥാപനങ്ങൾ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കൾ കടന്നു ചെല്ലുന്നതു കോണി വഴിയാണ്. മഴയ്ക്കു മുൻപ് ഈ ഭാഗത്തെ ജോലികൾ തീർത്തു ഭിത്തികൾ സുരക്ഷിതമാക്കിയില്ലെങ്കിൽ മണ്ണിടിഞ്ഞ് വീണ് വ്യാപാര സ്ഥാപനങ്ങളും നിലംപൊത്തുന്ന അവസ്ഥ വരും.