ചാല ∙ സംസ്ഥാന പാതയാണെങ്കിലും മിക്ക സ്ഥലങ്ങളിലും പഞ്ചായത്ത് റോഡിന്റെ നിലവാരം പോലും ഇല്ല കണ്ണൂർ – ചാല – കൂത്തുപറമ്പ് റോഡിന്. മുഴുവൻ സമയവും വാഹനത്തിരക്കുള്ള റോഡിൽ ചാല ബൈപാസ് ജംക്‌ഷൻ, കായലോട് ഭാഗങ്ങളിൽ മാത്രമാണു വേണ്ടത്ര വീതിയുള്ളത്. ചാല ടൗൺ, കാടാച്ചിറ ടൗൺ എന്നിവിടങ്ങളിലാണു വീതി കുറവ്. ഇതു കാരണം അപകടഭീഷണിയും ഗതാഗതക്കുരുക്കും പതിവായിട്ടുണ്ട് ഇവിടെ. ചാല ടൗണിൽ മാർക്കറ്റ് സ്റ്റോപ്പിലാണ് റോഡിനു വീതി വളരെ കുറവ്. വീതി കുറഞ്ഞ റോഡിൽ അനധികൃത പാർക്കിങ് കൂടിയാകുന്നതോടെ ഗതാഗക്കുരുക്കു വർധിക്കും.
ചെറിയ വാഹനങ്ങൾ നടപ്പാതയിലടക്കം നിർത്തിയിടുന്നമ്പോൾ കാൽനടക്കാർ റോഡിലിറങ്ങി നടക്കുകയാണു ചെയ്യുന്നത്. ഇവിടെ റോഡിന് വീതി കൂട്ടണമെന്ന ആവശ്യം നാട്ടുകാരും യാത്രക്കാരും ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്. വീതി കൂട്ടുന്നതിനു വേണ്ടി തെക്കു ഭാഗത്തെ റോഡിലേക്കു തള്ളി നിൽക്കുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുമെന്ന് കേട്ടിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല. കാടാച്ചിറ ടൗണിൽ ഡോക്ടർമുക്ക് മുതൽ മത്സ്യ മാർക്കറ്റ് വരെയാണു റോഡിന് വീതി കുറവ്.
മുഴുവൻ സമയ ഗതാഗതക്കുരുക്ക് ഉണ്ടെന്നു ഇവിടെ അപകടങ്ങളും കൂടുതലാണ്. ഇവിടെ യോജിച്ച സ്ഥലമില്ലാത്തതിനാൽ ഓട്ടോറിക്ഷ സ്റ്റാൻഡും റോഡിലാണ്. കാടാച്ചിറ ടൗൺ റോഡ് വീതി കൂട്ടാനുള്ള പദ്ധതി പ്രഖ്യാപനങ്ങളല്ലാതെ ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല. എന്നാൽ, കാടാച്ചിറ സ്കൂൾ മുതൽ പെരളശ്ശേരി വരെ സംസ്ഥാനപാത സൗന്ദര്യവൽക്കരണ പദ്ധതി പുരോഗമിക്കുന്നുണ്ട്. സ്വതവേ വീതി കുറവാണ് റോഡിന്. വീതി കൂട്ടാനുള്ള നടപടികളില്ലാതെ സൗന്ദര്യവൽക്കരണം മാത്രം നടത്തുന്നത്കൊണ്ട് യാത്രക്കാർക്കു ഗുണമില്ലെന്നാണു പരാതി.