പയ്യന്നുർ : പയ്യന്നൂർ കണ്ടങ്കാളി വട്ടേക്കുളം പാലം നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സി പി എം. പാലം നിർമാണവുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകൾ ആവശ്യപ്പെട്ട യുവാക്കൾക്ക് മർദ്ദനം ഏറ്റെന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് സി പി എമ്മിൻ്റെ വിശദീകരണം.
പയ്യന്നൂർ കണ്ടങ്കാളി വട്ടേക്കുളം പാലത്തിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകൾ കൈപ്പറ്റിയ പ്രദേശവാസികളായ ചിലർക്ക് ഏതാനും ദിവസങ്ങൾക്കു മുൻപ് മർദനമേറ്റിരുന്നു എന്ന് പറഞ്ഞുള്ള വാർത്തകൾ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.വിവരാവകാശ രേഖ പ്രകാരം ലഭിച്ച എസ്റ്റിമേറ്റിൽ പാലം അഞ്ചര മീറ്ററാണെന്ന് പറയപ്പെടുന്നു. എന്നാൽ നിർമാണം നടക്കുന്നത് നാല് മീറ്ററിലാണ്, ഇതാണ് പ്രശ്നത്തിന് കാരണമായത് . സി പി എം ഭരിക്കുന്ന വാർഡ് എന്ന നിലയിൽ പാർട്ടിയെ തകർക്കാൻ വേണ്ടി ചില നിക്ഷിപ്ത താല്പര്യക്കാർ ശ്രമിക്കുന്നുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവം വിവാദമായ സാഹചര്യത്തിലാണ് ചില മാധ്യമങ്ങളെ കൂട്ടു പിടിച്ചു നടത്തുന്ന ആരോപണം. പാലം നിർമാണം അഞ്ചര മീറ്ററിൽ തന്നെ നടത്താനായിരുന്നു നഗരസഭയുടെ തീരുമാനം. എസ്റ്റിമേറ്റിലും അങ്ങനെത്തന്നെയാണുള്ളത്. എന്നാൽ തൊട്ടടുത്ത വ്യക്തി സ്ഥലം വിട്ടു നൽകാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ നഗരസഭയുടെ കൈവശമുള്ള 4 മീറ്ററിൽ തന്നെ നിർമാണം നടത്താൻ നിർബന്ധിതമായി.
ഇത് നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരുടെയുൾപ്പടെ അറിവോടെ ചർച്ച ചെയ്ത് എടുത്ത തീരുമാനമാണ്. ഇതാണ് ചിലർ വിവാദമാക്കാൻ ശ്രമിച്ചതെന്ന് സി പി എം നേതാക്കൾ പറഞ്ഞു. പാലത്തിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട വസ്തുതകൾ തങ്ങൾക്കു കൂടി ബോധ്യപ്പെട്ടതാണെന്ന് നഗരസഭയിലെ പ്രതിപക്ഷ നേതാവുൾപ്പടെയുള്ള യു ഡി എഫ് കൗൺസിലർമാർ പറയുന്നു.
ജനാധിപത്യപരമായ ചോദ്യങ്ങളിൽ നിന്നും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവരെ വസ്തുതകൾ കാട്ടി മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സംഭവത്തിൽ പൊതുജനങ്ങൾക്കിടയിലുള്ള അവ്യക്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കൗൺസിലർമാർ റവന്യൂ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയട്ടുണ്ട്.