ഇരിട്ടി: ഡ്രൈവറില്ലാതെ ബസ് ഓടി: ദുരന്തം വഴിമാറിയത് തലനാരിഴക്ക്. ഇരിട്ടി നഗരസഭാ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. ഇന്നലെ ഉച്ചക്ക് 12.30 ന് തളിപ്പറമ്പിൽ പോകാൻ ട്രാക്കിൽ നിറുത്തിയിട്ട സെന്റ് ജൂഡ് ബസാണ് ഡ്രൈവറില്ലാതെ മുന്നോട്ട് നീങ്ങിയത്. ട്രാക്കിൽ കയറ്റാൻ എതിർവശത്ത് പിറകോട്ട് എടുക്കുകയായിരുന്ന അമൃത ബസിലിടിക്കുകയായിരുന്നു. ഇടിച്ച ബസ് വീണ്ടും പിന്നോട് പോയി മുന്നോട്ട് വരുമ്പോഴാണ് സെന്റ് ജൂഡ് ബസിൽ ഡ്രൈവർ ഇല്ലെന്ന് മനസിലായത്. പിന്നെ ഒന്നും നോക്കാതെ അമൃത ബസ് കണ്ടക്ടർ ചാടികയറി ഗിയറിട്ട് ബസ് നിർത്തിയപ്പോഴാണ് യാത്രക്കാർക്ക് ശ്വാസം നേരെ വീണത്. സംഭവം നടക്കുന്നതിന് ഒരു മിനിറ്റ് മുമ്പ് കണ്ണൂരിൽ നിന്നും ഇരിട്ടി സ്റ്റാൻഡിലിറങ്ങി മുറിച്ചു കടന്നപ്പോഴാണ് ബസ് ആളില്ലാതെ നീങ്ങുന്നത് കോടാപ്പറമ്പിലെ വിശ്വന്റെ മാതാവ് മീനാക്ഷിയമ്മയും ആറളത്തെ അനീഷും കണ്ടത്. അവർക്ക് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. റിവേർസ് ഗിയറിൽ ആയിരുന്നു സെന്റ് ജൂഡ് ബസ്. മുറിച്ചു കടക്കുന്നവർ ഇല്ലാതിരുന്നത് ദൈവത്തിന്റെ കൃപയെന്നാണ് ഡ്രൈവർ പറയുന്നത്. ഇടിച്ചതിന്റെ ശക്തിയിൽ അമൃത ബസിന്റെ പിൻവാതിൽ ഇളകി കേടായി. സ്റ്റാൻഡിൽ നിറുത്തിയിടുന്ന ബസ് ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ഇരിട്ടി പോലീസ് അറിയിച്ചു.