ഒരു ഗ്രാമം മുഴുവൻ ഷോപ്പിംഗ് ബാഗിനെ ഒരു സിംഹമായി തെറ്റിദ്ധരിച്ച് ഭയന്ന് വിറച്ച് കഴിഞ്ഞത് മണിക്കൂറുകൾ. ഒരാൾക്ക് സംഭവിച്ച ചെറിയ പിഴവ് മൂലം കെനിയയിലെ ഒരു ഗ്രാമം പുലിവാല് പിടിച്ചു. വനം വകുപ്പും, ഉദ്യോഗസ്ഥരും സ്ഥലത്ത് പാഞ്ഞെത്തി തിരച്ചിൽ നടത്തി. ഒടുവിലാണ് സിംഹമല്ല മറിച്ച് സിംഹത്തിന്റെ പടമൊട്ടിച്ച വെറുമൊരു ഷോപ്പിംഗ് ബാഗ് ആണ് അതെന്ന് വ്യക്തമായത്. എന്നാൽ, കിൻയാന ഗ്രാമത്തെ നിശ്ചലമാക്കാൻ അത് മതിയായിരുന്നു.
കിയാൻഗ്വയിലെ മൗണ്ട് കെനിയ നാഷണൽ പാർക്കിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് കിൻയാന ഗ്രാമം. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ഒരു കർഷക തൊഴിലാളി തന്റെ വീടിന് സമീപമുള്ള വേലിയിൽ സിംഹം ഇരിക്കുന്നതായി ധരിച്ച് ആളുകളെ വിളിച്ച് വരുത്തി. വാർത്ത ഗ്രാമവാസികൾക്കിടയിൽ പരിഭ്രാന്തിയും ഭയവും സൃഷ്ടിച്ചു. ആരും സിംഹത്തിന്റെ അടുത്ത് പോകാൻ ധൈര്യപ്പെട്ടില്ല. സിംഹം ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന ധാരണയിൽ ഗ്രാമം മുഴുവൻ പരിഭ്രാന്തിയിലായി.
ഒടുവിൽ സായുധരായ മൂന്ന് കെനിയൻ വന്യജീവി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി, ശ്രദ്ധയോടെ പരിശോധിച്ചപ്പോഴാണ് സിംഹമല്ല, അത് വെറും കവറാണ് എന്ന് എല്ലാവരും അറിയുന്നത്. അവോക്കാഡോ തൈകൾ അടങ്ങിയ ഒരു പേപ്പർ ബാഗായിരുന്നു അത്. അങ്ങനെ ഭയം പെട്ടെന്നുതന്നെ അമ്പരപ്പിലേക്ക് വഴിമാറി. സിംഹത്തിന്റെ തലയുടെ ചിത്രം കണ്ടാൽ ജീവനുള്ള ഒരു സിംഹത്തെ പോലെ തോന്നിക്കും എന്നത് വാസ്തവമാണ്. സമീപത്തുള്ള ഒരു വീട്ടുടമസ്ഥയാണ് അവോക്കാഡോ തൈകൾ ഉണങ്ങാതിരിക്കാനായി ഒരു ബാഗിൽ ഇട്ട് വേലിയിൽ കൊരുത്ത് വച്ചത്. ഇത് കണ്ടാണ് ആളുകൾ ഭയന്നത്.