പഴയങ്ങാടി∙ഉപ്പുവെളളം കയറുന്നത് തടയാൻ 2008 ൽ രാമപുരം പുഴയിലെ അടുത്തില ഭാഗത്ത് നിർമിച്ച അണക്കെട്ട് നോക്കു കുത്തി ആയി. 15 മീറ്ററോളം വീതി ഉളള അണക്കെട്ട് 27 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമിച്ചത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം വരെ മാത്രമാണ് ഇത് പ്രവർത്തിപ്പിച്ചത്. പിന്നീട് ഇതിന്റെ പ്രവർത്തനം ഏറ്റെടുക്കാൻ ബന്ധപ്പെട്ട അധികൃതർ മുന്നോട്ട് വരാത്തത് അണക്കെട്ട് ഭാഗികമായി നശിക്കാൻ കാരണമായി.
ചെറുതാഴം പഞ്ചായത്തിലെ കൂടുതൽ പാട ശേഖരങ്ങളിലും കൃഷി ചെയ്ത് വരുന്നത് രാമപുരം പുഴയിലെ വെള്ളം ആശ്രയിച്ചാണ്. അതുകൊണ്ട് തന്നെ ഇത്തരം അണക്കെട്ടുകൾ പ്രവർത്തനരഹിതമായത് അടുത്തില ഉൾപ്പെടെയുളള ഭാഗങ്ങളിലെ പാടശേഖരങ്ങളിലെ കാർഷിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.