ഇരിട്ടി : കേരളാ-കർണാടക അതിർത്തിയായ മാക്കൂട്ടത്ത് കോവിഡ് കാലത്ത് കേരളത്തിൽനിന്നുള്ള യാത്രക്കാരെ പരിശോധിക്കാൻ കർണാടക സർക്കാർ സ്ഥാപിച്ച ആരോഗ്യവകുപ്പിന്റെ ചെക്പോസ്റ്റ് അടച്ചു.
കോഡിഡ് പരിശോധനക്കുള്ള ജീവനക്കാരെ പൂർണമായും അതിർത്തിയിൽനിന്ന് പിൻവലിച്ചു. മൂന്ന് വർഷത്തോളം പ്രവർത്തിച്ച ചെക്പോസ്റ്റാണ് അടച്ചത്. കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് പരിശോധനയുടെ മറവിൽ ചെക്പോസ്റ്റ് കേന്ദ്രീകരിച്ച് വൻതോതിൽ അഴിമതിയും മറ്റ് നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതായി മടിക്കേരി ജില്ലാ ഭരണകൂടത്തിന് നേരത്തേ ഏറെ പരാതി ലഭിച്ചിരുന്നു.
ഇതിനെത്തുടർന്ന് ചെക്പോസ്റ്റിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഇത്തരം സംവിധാനങ്ങളുണ്ടായിട്ടും ഏജന്റുമാർ വഴിയും മറ്റും പണം വാങ്ങുന്നതായുള്ള ആരോപണം ശക്തമായതോടെയാണ് ചെക്പോസ്റ്റ് പൂർണമായും നിർത്തലാക്കാൻ അധികൃതർ തീരുമാനിച്ചത്.