കൂത്തുപറമ്പ് : കോട്ടയംപൊയിൽ കാനത്തുംചിറയിൽ ഭക്ഷ്യവിഷബാധയേറ്റ് 20-ഓളം പേർ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ നടന്ന പിറന്നാൾ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് വിഷബാധയേറ്റത്.
പിറന്നാളാഘോഷത്തിനായി വീട്ടിലേക്ക് ഹോട്ടലിൽനിന്ന് ബിരിയാണിയും ബേക്കറിയിൽനിന്ന് കേക്കും വാങ്ങിയിരുന്നു. കൂടാതെ വീട്ടിലെത്തിയവർക്ക് ശീതളപാനീയങ്ങളും നൽകിയിരുന്നു. പിന്നീടാണ് ഭക്ഷണം കഴിച്ചവരിൽ ചിലർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
ഇവരെ കൂത്തുപറമ്പിലെ വിവിധ ആസ്പത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഹോട്ടലിലും വീട്ടിലും പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. ഏത് ഭക്ഷണമാണ് വിഷബാധയ്ക്ക് ഇടയാക്കിയതെന്ന് പരിശോധനയ്ക്കുശേഷമേ അറിയാനാകൂ.
ബിരിയാണി, അച്ചാർ, തൈര്, കേക്ക് തുടങ്ങിയവയാണ് പരിശോധനയ്ക്ക് അയച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പ് കൂത്തുപറമ്പ് സർക്കിൾ ഓഫീസർ പി.ഷോണിമ, കണ്ണൂർ ഓഫീസർ പി.സുബിൻ, ജീവനക്കാരായ കെ.വി.സുരേഷ് കുമാർ, എൻ.ടി.ബിന്ദുരാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.