പാപ്പിനിശ്ശേരി : നിത്യേന എണ്ണൂറോളം രോഗികൾ ചികിത്സ തേടിയെത്തുന്ന പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിലുള്ളത് ഒരു ഫാർമസിസ്റ്റ് തസ്തിക മാത്രം. ഇത് കാരണം നൂറുകണക്കിന് രോഗികൾ ദീർഘസമയം ക്യൂനിന്നതിന് ശേഷമാണ് മരുന്ന് ലഭിക്കുന്നത്. ആസ്പത്രി വികസന സമിതിയുടെ നേതൃത്വത്തിൽ താത്‌കാലികമായി രണ്ട് ഫാർമസിസ്റ്റുമാരുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടും മരുന്നിനായുള്ള രോഗികളുടെ കാത്തിരിപ്പിന് ശമനമില്ല.
ദേശീയപാതയ്ക്കരികിലെ പ്രധാനപ്പെട്ട ആസ്പത്രിയായിട്ടും മുഴുവൻ സമയവും രോഗികൾക്ക് സേവനം ലഭിക്കാത്തവസ്ഥയാണ്. ആസ്പത്രി വികസനത്തിനായി രണ്ട് പതിറ്റാണ്ടുമുൻപ് ഒരുക്കിയ സൗകര്യമാണ് ഇപ്പോഴുമുള്ളത്. എന്നാൽ അക്കാലത്തുണ്ടായ നിരവധി ആരോഗ്യ സേവനങ്ങൾ പിന്നീട് നിശ്ചലമായി. കിടത്തിച്ചികിത്സയും പ്രസവ വാർഡും നിലവിൽ പേരിൽ മാത്രമാണ്. ആസ്പത്രിയിലേക്ക് കടക്കുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞു.
നൂറുകണക്കിന് നിർധനരോഗികളുടെ ആശാകേന്ദ്രമായ ആസ്പത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ രാഷ്ട്രീയപ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും നിരന്തരം മുറവിളി ഉയർത്തുകയാണ്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.