പിണറായി ∙ സ്കൂളിൽ പോകുന്ന വഴിയിൽ അരമീറ്ററോളം വെള്ളം കയറിയതിനെ തുടർന്നു പ്രവേശനോത്സവം പ്രധാനാധ്യാപികയുടെ വീട്ടിലേക്കു മാറ്റി. പെരളശ്ശേരി എടക്കടവ് മുണ്ടലൂർ ന്യൂ എൽ പി സ്കൂൾ പ്രവേശനോത്സവമാണു മാറ്റേണ്ടി വന്നത്. പാറപ്രം റഗുലേറ്റർ കം ബ്രിജിന്റെ പ്രവൃത്തി നടക്കുന്നതിന് അഞ്ചരക്കണ്ടി പുഴയിൽ കെട്ടിയ ബണ്ട് മുറിക്കാത്തതിനാലാണു പ്രദേശത്ത് വെള്ളം കയറിയത്. പാറപ്രം ആനപ്പാലത്ത് 10 വീടുകളും ചേരിക്കലിൽ 30 വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു.
വിദ്യാലയം വൃത്തിയാക്കി അലങ്കരിച്ചെങ്കിലും വെള്ളം കയറിയത് അധ്യാപകരെയും കുട്ടികളെയും വലച്ചു. എൽകെജി, യുകെജി ഉൾപ്പെടെ 75 കുട്ടികൾ പ്രവേശനോത്സവത്തിൽ ഉണ്ടായിരുന്നു. പ്രധാനാധ്യാപികയുടെ വീട്ടിൽ മുഴുവൻ കുട്ടികൾക്കും കസേര ഒരുക്കി 10.30 മുതൽ 2.30 വരെ ക്ലാസ് നടത്തി.
സ്കൂളിൽ വെള്ളം കയറിയെങ്കിലും പ്രവേശനോത്സവത്തിനായി ഒരുക്കിയ ചിക്കൻ കറിയും പാൽപ്പായസവും ഉൾപ്പെടെയുള്ള വിഭവങ്ങൾ കുട്ടികൾക്കു വിളമ്പി. സ്കൂളിലേക്കുള്ള റോഡ് ഒരു മീറ്റർ ഉയർത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം. ബണ്ട് മുറിക്കാൻ സ്കൂൾ അധികൃതർ കലക്ടർക്കും ഡിഡിക്കും ജില്ലാ പഞ്ചായത്ത് അധികൃതർക്കും പരാതി നൽകി വൈകിട്ടോടെ ബണ്ട് മുറിച്ചുമാറ്റി പ്രശനം പരിഹരിച്ചു.