ഇരിട്ടി∙ നീണ്ട ഇടവേളയ്ക്കു ശേഷം സ്കൂളുകൾ തുറന്നപ്പോൾ വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കാൻ മോട്ടർ വാഹന വകുപ്പ് രംഗത്ത്. ഓപ്പറേഷൻ സുരക്ഷ കവചം എന്നു പേരിട്ടു ഇരിട്ടി ജോയിന്റ് ആർടിഒ പരിധിയിൽ നടത്തിയ പരിശോധനയിൽ 25 സ്കൂൾ യാത്രാ വാഹനങ്ങൾ പിടികൂടി. ഇതിൽ സ്കൂളുകളുടെ ഉടമസ്ഥതയിൽ ഉള്ള 15 വാഹനങ്ങളും സ്കൂൾ കുട്ടികളെ കൊണ്ടു പോകുന്ന മറ്റു 10 വാഹനങ്ങളും ആണ് പിടിയിലായത്. മുക്കാൽ ലക്ഷം രൂപ പിഴ ഈടാക്കി.
പെർമിറ്റ് പുതുക്കാതെയും നികുതി അടയ്ക്കാതെയും ഫിറ്റ്നസ് എടുക്കാതെയും സർവീസ് നടത്തിയ സ്കൂൾ വാഹനങ്ങളാണ് പിടികൂടിയത്. ഈ 3 നിയമങ്ങളും ലംഘിച്ച് ഓടിയ വാഹനങ്ങളും ഉൾപ്പെടും. സർക്കാർ, സ്വകാര്യ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉൾപ്പെടെ വാഹനങ്ങൾ പരിശോധിച്ചു. 12 കുട്ടികളെ കുത്തിനിറച്ച് എത്തിയ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും പിടിയിലായി. 3 യാത്രക്കാർ സഞ്ചരിക്കുന്ന ഓട്ടോറിക്ഷയിൽ 6 കുട്ടികളെ വരെയാണ് അനുവദിക്കുന്നത്. ഈ സ്ഥാനത്താണ് 12 കുട്ടികളെ കയറ്റി ഓട്ടോറിക്ഷ സർവീസ് നടത്തിയത്.
സ്കൂൾ തുറക്കുന്നതിന് 2 ആഴ്ച മുൻപ് മോട്ടർ വാഹന വകുപ്പ് ജീവനക്കാർ സ്കൂളുകളിൽ എത്തി വാഹനങ്ങൾ പരിശോധിക്കുകയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാർഗ നിർദേശങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. എല്ലാ സ്കൂളുകളും ഇതു പാലിച്ചില്ലെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണു പരിശോധന നടത്തിയത്. ഇൻഷുറൻസ് ഇല്ലാതെ ഓടിയ വാഹനങ്ങളും പിടിയിലായിട്ടുണ്ട്. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ആർ.ഷനിൽകുമാർ, ഡി.കെ.ഷീജി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു മേഖലയിൽ പരിശോധന നടത്തിയത്. ഇന്നും പരിശോധന തുടരും.
ആറളം ഫാം സ്കൂൾ ബസ്; ഫിറ്റ്നസ് ഇല്ലാതായിട്ട് 4 വർഷം
ആറളം ഫാം∙ ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രമായ ആറളം ഫാമിലെ സർക്കാർ സ്കൂളിൽ വിദ്യാർഥികൾക്കു സുരക്ഷിത യാത്ര ഒരുക്കാനായി ഏർപ്പെടുത്തിയ സ്കൂൾ ബസിന്റെ ഫിറ്റ്നസ് ഇല്ലാതായിട്ടു 4 വർഷം. നികുതി അടച്ചിട്ടു 2 വർഷം. പെർമിറ്റ് ഇല്ലാതെയും 2 വർഷത്തോളം സർവീസ് നടത്തി എന്നാണു അധികൃതർക്കു ലഭിച്ച സൂചന. വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവറെ പുറത്താക്കാൻ നിർദേശിച്ച് ഐടിഡിപി പ്രോജക്ട് ഓഫിസർ സ്കൂൾ അധികൃതർക്ക് നോട്ടിസ് നൽകി. ഇക്കാര്യങ്ങൾ യഥാസമയം അധികൃതരെ അറിയിക്കാതിരുന്നതിനാൽ ആണു ഡ്രൈവർക്ക് എതിരെ നടപടി.
പുനരധിവാസ മേഖലയുടെ വിവിധ ബ്ലോക്കുകളിൽ നിന്ന് കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി പി.കെ.ശ്രീമതി എംപി ആയിരിക്കുമ്പോൾ മണ്ഡലം വികസന ഫണ്ടിൽ നിന്നു തുക അനുവദിച്ചാണ് സ്കൂൾ ബസ് വാങ്ങിയത്. ഈ അധ്യയന വർഷം തുടക്കത്തിലും ഈ ബസ് ഓടിയിരുന്നതായാണ് പറയുന്നത്. 2018 മുതൽ ഫിറ്റ്നസ് എടുത്തിട്ടില്ല. 2020 മുതൽ നികുതിയും അടച്ചിട്ടില്ല. ഈ ബസ് ഓടുന്നില്ലെന്നാണ് അധികൃതർ അറിയിച്ചത്. ഇന്ന് ഫാം സ്കൂളിൽ എത്തി പരിശോധന നടത്തുമെന്നു മോട്ടർ വാഹന വകുപ്പ് അറിയിച്ചു. ഗോത്രസാരഥി പ്രകാരം ഉള്ള മറ്റു വാഹനങ്ങളിൽ കുട്ടികൾ സ്കൂളിൽ എത്തുന്നുണ്ട്