ബസിൽ സഞ്ചരിക്കുകയായിരുന്ന സ്കൂൾ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പയ്യാവൂർ ചീത്തപ്പാറ സ്വദേശി അനീഷി (34) നെയാണ് പയ്യാവൂർ ഇൻസ്പെക്ടർ ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാനന്തവാടിയിൽ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥി. ബസിൽ തിരക്കായത് കാരണം ഇരിട്ടിയിൽ വച്ച് അനീഷിന്‍റെ അടുത്ത് കുട്ടിയെ ഇരുത്തിയതായും തുടർന്ന് ഇയാൾ കുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി. പയ്യാവൂർ ബസ് സ്റ്റാൻഡിലാണ് ഇയാൾ ബസിറങ്ങിയത്. കുട്ടി അമ്മയോട് സംഭവം പറഞ്ഞതിനെ തുടർന്ന് കണ്ണൂർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃരുടെ നിർദ്ദേശപ്രകാരം ആലക്കോട് പോലീസാണ് കേസെടുത്തത്. സംഭവം നടന്നത് പയ്യാവൂർ സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പയ്യാവൂർ പോലീസിന് കൈമാറുകയായിരുന്നു.