കണ്ണൂർ ∙ ഹയർസെക്കൻഡറി പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ 86.86 ശതമാനം വിജയം. ജില്ലയിലെ 156 ഹയർസെക്കൻഡറി സ്കൂളുകളിലായി പരീക്ഷയെഴുതിയ 30,240 കുട്ടികളിൽ 26,267 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 2,536 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. വിജയശതമാനത്തിൽ ഇത്തവണയും സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് കണ്ണൂരിന്. മാഹിയിലെ 6 സ്കൂളുകളിലായി 670 പേരാണ് പരീക്ഷയെഴുതിയത്. 88.66 ശതമാനം വിജയത്തോടെ 594 പേർ ഉപരിപഠനത്തിനു യോഗ്യത നേടി.
77 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 2,065 പേരിൽ 935 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. വിജയശതമാനം 45.28. ഇവരിൽ 36 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ മൂന്ന് സ്കൂളുകൾ സമ്പൂർണ വിജയം നേടി. കൂത്തുപറമ്പ് നിർമലഗിരി റാണി ജയ് ഹയർസെക്കൻഡറി സ്കൂൾ (41), കാരക്കുണ്ട് ഡോൺ ബോസ്കോ സ്പീച്ച് ആൻഡ് ഹിയറിങ് എച്ച്എസ്എസ്, പരിയാരം (16), വാദിഹുദ എച്ച്എസ്എസ് പഴയങ്ങാടി (103) എന്നീ സ്കൂളുകളിലാണ് സമ്പൂർണ വിജയം.
വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 1,549 പേരാണ് പരീക്ഷയെഴുതിയത്. 1,143 പേർ ഉപരിപഠനത്തിന് അർഹത നേടി. 73.79 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 90.14 ആയിരുന്നു ജില്ലയിലെ വിജയശതമാനം. വിഎച്ച്എസ്ഇക്ക് 72.47% പേരായിരുന്നു ജയിച്ചത്. മുൻവർഷം 4053 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.