കണ്ണൂർ ചാലയിൽ വീട്ടിൽ കയറി വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു. ഞായർ പുലർച്ചെ രണ്ടിനാണ് സംഭവം. ചാല ആറ്റടപ്പ റോഡിൽ മനയത്ത്മൂലയിലെ പുറത്തേക്കണ്ടി വീട്ടിൽ അബ്ദുൾ ജലാലിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
വീട്ടിൽ ജലാലിന്റെ ഭാര്യ സൗദത്തിന്റെ മകളുടെ ഭർത്താവ് ശനിയാഴ്‌ച ഗൾഫിലേക്ക് പോകുന്നതിനാൽ അവരുടെ വീട്ടിൽ പോയി രാത്രി വൈകിയാണ് ഇവർ തിരിച്ചെത്തിയത്. ഉറങ്ങാൻ കിടന്ന് അൽപസമയം കഴിഞ്ഞ് ശബ്ദംകേട്ട് സൗദത്ത് ഉണർന്നപ്പോഴാണ് മുഖംമൂടിയണിഞ്ഞ് രണ്ടു പേരെ വീടിനുള്ളിലെ ഏണിപ്പടിക്കരികിൽ കണ്ടത്. ഇവരുടെ കൈയിൽ കത്തിയുണ്ടായിരുന്നു. സൗദത്ത് ഒച്ചയുണ്ടാക്കാൻ നോക്കിയപ്പോൾ ഉറങ്ങിക്കിടക്കുന്ന മറ്റൊരു മകളുടെ കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അലമാര കുത്തിതുറന്ന് 1,80,000 രൂപയും ഒരു പവൻ മാലയും കമ്മലും കവരുകയായിരുന്നു.
സൗദത്തിന്റെ വള ഊരാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ശേഷം മോഷ്ടാക്കൾ മുകളിലെ നിലയിലൂടെയാണ് പുറത്തേക്ക് രക്ഷപ്പെട്ടത്. സമീപത്തെ പറമ്പിലൂടെയാണ് വീടിന്റെ മുകളിൽ കയറിയത്. എടക്കാട് സിഐ എം അനിലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും വീട്ടിലെത്തി.