• Fri. Sep 20th, 2024
Top Tags

വയനാട് മെഡിക്കൽ കോളേജ് വിഷയം വീണ്ടും സജീവമാകുന്നു: 15-ന് ബഹുജന ധർണ്ണ

Bydesk

Sep 10, 2022

കൽപ്പറ്റ: കോട്ടത്തറ വില്ലേജിൽ മടക്കി മലക്ക് അടുത്ത് ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവനയായി നൽകിയ 50 ഏക്കർ ഭൂമിയിൽ തന്നെ വയനാട് സർക്കാർ മെഡിക്കൽ കോളേജ് നിർമിക്കണമെന്ന് വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 15-ന് കൽപ്പറ്റ കലക്ട്രേറ്റിന് മുമ്പിൽ ബഹുജന ധർണ്ണ നടത്തുമെന്നും 21- മുതൽ തുടർ പ്രക്ഷോഭങ്ങൾ നടത്തുമെന്നും ഇവർ പറഞ്ഞു. 2012ൽ പ്രഖ്യാപിച്ച 5 മെഡിക്കൽ കോളേജുകളിൽ ജനങ്ങളെ ചേരിതിരിച്ച് നിർമ്മാണം കടലാസിൽ ഒതുക്കിയത് വയനാട്ടിൽ മാത്രമാണ്.

ജില്ലയുടെ ഹൃദയഭാഗമായ മടക്കി മലയിൽ സർക്കാരിന് ദാനമായി ലഭിച്ച ഭൂമി, തെറ്റായ പരിസ്ഥിതി ആഘാത സർവേ റിപ്പോർട്ട് മറയാക്കി ഉപേക്ഷിക്കുകയും, ചേലോട് എസ്റ്റേറ്റ് ഭൂമി വില കൊടുത്തു വാങ്ങാനും അരപ്പറ്റയിൽ ഉള്ള സെക്കൻഡ് സ്വകാര്യ മെഡിക്കൽ കോളേജ് വാങ്ങാനും കപട നാടകങ്ങൾ നടത്തിയ ശേഷം, കണ്ണൂർ അതിർത്തിയിൽ പാൽ ചുരത്തിനും നെടുപൊയിൽ ചുരത്തിനും സമീപത്തുള്ള, അതിവ പരിസ്ഥിതി ദുർബല പ്രദേശമായ ബോയ്സ് ടൗണിൽ ഭൂമി ഏറ്റെടുക്കുകയും ചെയ്ത നടപടി അംഗീകരിക്കാനാവില്ല.

ചെറുതും വലുതുമായ എഴുപതോളം ആംബുലൻസുകൾ ആണ് പ്രതിദിനം എന്നോണം വയനാടൻ ചുരം ഇറങ്ങി, കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും, സ്വകാര്യ ആശുപത്രികളിലേക്കും മരണപ്പാച്ചിൽ നടത്തുന്നത്. പൊൻകുഴി മുതൽ മരക്കടവ് വരെയും, കേണിച്ചിറ മുതൽ പാട്ടവയൽ വരെയും വ്യാപിച്ചുകിടക്കുന്ന സുൽത്താൻബത്തേരി താലൂക്കിലെയും, വടുവഞ്ചാൽ ചൂരൽമല മുതൽ കാപ്പിക്കളം വരെയും, നടവയൽ മുതൽ ലക്കിടി വരെയും വ്യാപിച്ചുകിടക്കുന്ന വൈത്തിരി താലൂക്കിലെയും ജനങ്ങൾ, വിദഗ്ധ ചികിത്സ ലഭിക്കാൻ മാനന്തവാടി ടൗണും കടന്ന് 13 കിലോമീറ്റർ കണ്ണൂർ ബോർഡറിലുള്ള മെഡിക്കൽ കോളേജിൽ പോകണം എന്ന നിലപാട് ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരുടെയും ഉപകരണങ്ങളുടെയും എണ്ണം വർദ്ധിപ്പിച്ച് ആ പ്രദേശത്തുകാരുടെ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തിയാൽ മതിയായിരുന്നു. അതിനുപകരം അവിടെയും ജനത്തെ ചേരി തിരിക്കാൻ ശ്രമിച്ചു. തമിഴ്നാട്ടിലെ ഊട്ടിയിലും, കർണാടകയിലെ ചാമരാജ് നഗറിലും, കേരളത്തിലെ മറ്റു ജില്ലകളിലും വയനാടിന് ഒപ്പമോ അതിനുശേഷമോ പ്രഖ്യാപിച്ച മെഡിക്കൽ കോളേജുകൾ എല്ലാം നിർമ്മിച്ചു പ്രവർത്തനം തുടങ്ങി.

ഇക്കാര്യത്തിൽ ജില്ലയിലെ വ്യത്യസ്ത രാഷ്ട്രിയ നേതൃത്വങ്ങളും മൗനം പാലിക്കുന്ന സാഹചര്യത്തിലാണ്. മടക്കിമലയിൽ ദാനം കിട്ടിയ ഭൂമിയിൽ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കണം എന്ന ആവശ്യം മുൻനിർത്തി ജാതിക്കും രാഷ്ട്രീയത്തിനും അതീതമായി 5000ഓളം ആളുകളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് കൂട്ടായ്മകൾ രൂപീകരിക്കുകയും, ശക്തമായ ബഹുജനപ്രക്ഷോഭത്തിന് രൂപം നൽകുന്നതിന് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തത്. സമരപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സെപ്റ്റംബർ 15 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ജില്ലാ കളക്ടറേറ്റിനു മുന്നിൽ ബഹുജന ധർണ നടത്തും. ഇതിനു മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് ‘മുനിസിപ്പൽ മെമ്പർമാർ മുതൽ പാർലമെന്റ് അംഗം വരെയുള്ള വരെയുള്ള മുഴുവൻ ജനപ്രതിനിധികൾക്കും രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ കമ്മിറ്റികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, വിവിധ മതമേലധ്യക്ഷന്മാർ, സാമൂഹിക നേതാക്കൾ, ക്ലബ്ബുകൾ ലൈബ്രറികൾ എന്നിവ ഉൾപ്പെടുന്ന കമ്മിറ്റികളുടെ ഭാരവാഹികൾക്കും രേഖാമൂലം കത്ത് നൽകും.

രണ്ടാംഘട്ട സമരപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സെപ്റ്റംബർ 21, 22, 23 തീയതികളിൽ ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളിലും വാഹന പ്രചരണ ജാഥ നടത്തും. പ്രധാന ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും ഭീമഹർജി നൽകുന്നതിലേക്കായി ഒപ്പുശേഖരണവും ഇതോടനുബന്ധിച്ച് നടത്തും. ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനം മുതൽ വയനാട് കളക്ടറേറ്റ് മുന്നിൽ പഞ്ചദിന സത്യാഗ്രഹ സമരം നടത്തും. എല്ലാ മേഖലയിലും അവഗണിക്കപ്പെടുകയാണ് വയനാട്. രാത്രിയാത്ര നിരോധനവും, റെയിൽവേ സ്വപ്നം നിലച്ചതും വയനാടിനു ഏറെ തിരിച്ചടിയായി. ബഫർസോൺ കൂടി നടപ്പാകുന്നതോടെ 29,000 ഹെക്ടർ കൃഷിഭൂമിയിൽ വനനിയമങ്ങൾ ബാധകമാവും. 9 ലക്ഷത്തിലധികം വരുന്ന ജില്ലയിലെ ജനം വിവിധ വിഷയങ്ങളിൽ വീർപ്പുമുട്ടുകയാണ്. മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ശക്തമായ ബഹുജന മുന്നേറ്റം വയനാടിന്റെ നിലനിൽപ്പിന് അനിവാര്യമായി മാറിയിരിക്കുകയാണന്ന് ഇവർ പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *