പറശ്ശിനിക്കടവ് പാലം നവീകരണത്തിന് 45 ലക്ഷം രൂപയുടെ ഭരണാനുമതിയായി. നിലവിൽ പാലത്തിന്റെ ഉപരിതല ഭാഗത്തെ ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് എത്രയും വേഗം നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് തളിപ്പറമ്പ് എംഎൽഎ എം.വി ഗോവിന്ദൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ച് ഉത്തരവായത്.
ധർമശാല- പറശ്ശിനിക്കടവ് റോഡ് മെക്കാഡം പ്രവൃത്തി ടെണ്ടർ നടപടികൾ പൂർത്തിയായതും മഴ മാറുന്നതോട് കൂടി പണി ആരംഭിക്കുകയും ചെയ്യും. ഇതോടൊപ്പം തന്നെ പാലത്തിന്റെ പ്രവൃത്തി കൂടി ആരംഭിക്കാൻ സാധിക്കും. യാത്ര കൂടുതൽ സുഗമമാകുന്നതോടെ വിനോദ സഞ്ചാര, തീർത്ഥാടന മേഖലയിൽ കൂടുതൽ ആളുകൾക്ക് ഉപകാരപ്പെടും.
പാലം പ്രവൃത്തിയുടെ സാങ്കേതിക അനുമതി ലഭ്യമാക്കി എത്രയും പെട്ടെന്ന് ടെണ്ടർ നടപടികളിലേക്ക് കടക്കാനും പ്രവൃത്തി എത്രയും വേഗത്തിൽ പൂർത്തീകരിക്കാനും എംഎൽഎ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.