തളിപ്പറമ്പ്: പ്ലസ് ടു വിദ്യാർത്ഥിനിയെ തട്ടികൊണ്ടു പോയ പോക്സോ കേസിൽ രണ്ടു പേർ പിടിയിൽ. മാനന്തവാടി പാലേരി തൊണ്ടർനാട് സ്വദേശി കെ.സി. വിജേഷ് (22), സഹായി പുൽപ്പള്ളി സ്വദേശി കെ.കെ. മനോജ് (30) എന്നിവരെയാണ് തളിപ്പറമ്പ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എ.വി.ദിനേശും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് സ്റ്റേഷൻ പരിധിയിലെ പ്ലസ്ടു വിദ്യാർത്ഥിനിയെ നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട വിജേഷ് നാട്ടിൽ നിന്നും കാറിൽ കൂട്ടികൊണ്ടുപോയത്. സഹായത്തിന് സഹോദരനായ മനോജിനെയും കൂടെ കൂട്ടി. വ്യാഴാഴ്ച രാവിലെ 7.30 മണിയോടെ പതിവുപോലെ സ്കൂളിലേക്ക് പെൺകുട്ടി വീട്ടിൽ നിന്നും പോയതായിരുന്നു. തളിപ്പറമ്പിലെത്തിയ സംഘം കെ.എൽ.10. ബി.എ.393 നമ്പർ കാറിൽ പെൺകുട്ടിയുമായി പോകുന്നതിനിടെ തളിപ്പറമ്പ് മാർക്കറ്റിലെ പലചരക്ക് കട വ്യാപാരിയായ കപ്പാലത്തെ അബ്ദുൾ ലത്തീഫിനെ (59) ഇടിച്ചിട്ടാണ് കടന്നുകളഞ്ഞത്.പരിക്കേറ്റ ഇയാളുടെ പല്ലുകളും കൈയുടെ എല്ലും തകർന്നിരുന്നു.ഇയാൾ തളിപ്പറമ്പിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുമായി വീട്ടിലെത്തിയ യുവാക്കളെ വീട്ടുകാർ ശാസിക്കുന്നതിനിടെ പെൺകുട്ടിയുമായി കാറിൽ രക്ഷപ്പെടുന്നതിനിടെ പേരാവൂരിൽ വെച്ചാണ് പ്രതികളെ തളിപ്പറമ്പ പോലീസ് പിടികൂടിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.