കണ്ണൂരിൽ നിന്നും ഇരിട്ടിയിലേക്ക് ഉച്ചയ്ക്ക് പുറപ്പെട്ട ഫാത്തിമാസ് (KL69 H 999) എന്ന ബസ്സിൽ മട്ടന്നൂരിലേക്ക് യാത്ര ചെയ്ത ചന്തുക്കുട്ടി മേലെ ചൊവ്വ സ്റ്റോപ്പ് വിട്ടതിന് ശേഷം ദേഹാസ്വാസ്ഥ്യം വരികയും തളർന്നു പോകുകയും ചെയ്തു.തുടർന്ന് ബസ്സ് ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും അവസരോചിതമായ ഇടപെടലിലൂടെ യാത്രക്കാരൻ്റെ ജീവൻ രക്ഷിക്കുക എന്ന ഉത്തമ ബോധ്യത്തോടെ ബസ്സ് എവിടെയും നിർത്താതെ ഹെഡ് ലൈറ്റുമിട്ട് വാരം സി .എച്ച്.സെൻ്റർ ഹോസ്പിറ്റലിലേക്ക് ചീറിപാഞ്ഞെത്തുകയായിരുന്നു. തൽസമയം വാരം സി.എച്ച്.സെൻ്റർ പരിസരത്ത് മരണപ്പെട്ട ഒരു രോഗിയുടെ മൃതദ്ദേഹ പരിപാലനവുമായി അനേകം പേരുണ്ടായിരുന്നു. ചീറി പാഞ്ഞെത്തിയ ബസ്സിൻ്റെ അടുത്തേക്ക് സി.എച്ച്.സെൻ്ററിലും പരിസരത്തും തടിച്ചു കൂടിയവർ ഓടിയെത്തുകയും അവരോടൊപ്പം ബസ്സ് ജീവനക്കാരും യാത്രക്കാരും ചേർന്ന് തളർന്നു പോയ യാത്രക്കാരനെ ബസ്സിൽ നിന്നും എടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുവരികയുമായിരുന്നു.ഹോസ്പിറ്റലിൽ കൊണ്ടുവരുന്ന സമയത്ത് വളരെ അവശ നിലയിലാണ് ചന്തുക്കുട്ടിയുണ്ടായിരുന്നത്. ആശുപത്രിയിൽ വെച്ച് ഡോക്ടറും ജീവനക്കാരും ഓക്സിജനടക്കമുള്ള ആവശ്യമായ എല്ലാ പരിചരണങ്ങൾ നടത്തുകയും ചെയ്തു. ഇദ്ദേഹത്തെ സി.എച്ച്. ഹോസ്പിറ്റൽ ഏറ്റെടുത്തതിന് ശേഷമാണ് ബസ്സ് ഇരിട്ടിയിലേക്ക് പുറപ്പെട്ടത്. ഹൃദയ സംബന്ധമായ രോഗം പിടിപ്പെട്ട ചന്തുക്കുട്ടിയും മകൾ ഷൈനിയും രാവിലെ മട്ടന്നൂരിൽ നിന്നും കണ്ണൂരിൽ ഡോക്ടറെ കാണിക്കാൻ പോയതായിരുന്നു. തിരിച്ച് വീട്ടിലേക്ക് പോകും വഴിയാണ് ദേഹാസ്വാസ്ഥ്യം വന്നത്. മട്ടന്നൂർ മേറ്റടിയാണ് ഇവരുടെ സ്വദേശം. ഈ സമയത്ത് സി.എച്ച്.സെൻ്ററിൽ വെച്ച്പരിപാലിക്കപ്പെട്ട പുറത്തീൽ സ്വദേശിയുടെ മൃതദ്ദേഹം കാണാൻ പ്രമുഖരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ എത്തിയിരുന്നു. ഈ വിവരമറിഞ്ഞ് അവരും ഒബ്സർവേഷനിൽ കഴിയുന്ന ചന്തുക്കുട്ടിയേ സന്ദർശിക്കുകയുണ്ടായി. ഏറെ നേരത്തെ പരിചരണത്തിന് ശേഷം അപകട നില തരണം ചെയ്ത് കൂടുതൽ വിദഗ്ദ്ധ ചികിത്സക്കായി ചന്തുക്കുട്ടിയെ കണ്ണൂർ ജില്ലാ അശുപത്രിയിലെ കാർഡിയാക്ക് വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.വളരെ നിർധന കുടുംബത്തിലെ അംഗമായ ചന്തുക്കുട്ടിയുടെ പ്രാഥമിക ചികിത്സയും കണ്ണൂർ ഗവൺമെൻ്റ് അശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ആംബുലൻസ് സഹായവും സി.എച്ച്.സെൻ്റർ തന്നെയാണ് നൽകിയത്. തക്ക സമയത്ത് മന:സാക്ഷിയുള്ള ബസ്സ് ജീവനക്കാരുടെ അവസരോചിത ഇടപെടൽ കൊണ്ട് ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ സാധിച്ചു. പലപ്പോഴും മന:സാക്ഷി മരവിച്ചു പോകുന്നവർക്ക് തീർത്തും മാതൃകയാണിത്തരം പ്രവർത്തനങ്ങൾ. യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച് മാതൃകയായ ഉളിയിലെ ബഷീർ ൈഡ്രവർക്ക് ‘ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് എം.അജേഷ് സ്നേഹോപഹാരം നൽകി. കോമ്പിൽ അബ്ദുൾ ഖാദർ, കെ.വി.അയ്യൂബ്’ വി.വി.ജഗദീശൻ, ആർ.കെ.മുജീബ്’ സുജിത്ത്.പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.