അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാൻ. ആക്രമണ സ്വഭാവത്തോടെ പാഞ്ഞടുത്ത കാട്ടാന പ്രദേശത്ത് ഭീതി പരത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഷോളയൂർ ആർ.ആർ.ടി സംഘത്തിന് ഒറ്റയാനെ ജനവാസ മേഖലയിൽ നിന്ന് തുരത്താനായത്.
ഷോളയൂർ ഊത്തുക്കുഴിയിൽ 10 ദിവസം മുൻപ് ആദിവാസി യുവാവിനെ ചവിട്ടിക്കൊന്ന ആനയാണ് ഷോളയൂരിൽ നിന്ന് പുളിയപ്പതിയിലേക്ക് ഇന്നലെ എത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
രണ്ട് ദിവസം മുൻപ് തമിഴ്നാട് വനത്തിൽ നിന്നും കൊടുങ്കരപ്പള്ളം പുഴ മുറിച്ച് കടന്ന് ഒറ്റയാൻ പുളിയപ്പതിയിലെത്തിയിരുന്നു. ഈ ഒറ്റയാനെ അഗളി ആർ.ആർ.ടി യെത്തി വനത്തിലേക്ക് തുരത്തിയിരുന്നു.