ദില്ലി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പതിനൊന്ന് മണിക്ക് സെൻട്രൽ ഹാളിൽ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്തു. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ സഭയിൽ വയ്ക്കും. ബുധനാഴ്ചയാണ് ബജറ്റ് അവതരണം. ഫെബ്രുവരി 13 വരെയാണ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം നിശ്ചയിച്ചിരിക്കുന്നത്.
അദാനിയുടെ കമ്പനികൾ നേരിടുന്ന തകർച്ചയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെൻററി വിവാദവും പാർലമെന്റില്‍ ശക്തമായി ഉയർത്താനാണ് പ്രതിപക്ഷ നീക്കം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് സർവ്വകക്ഷിയോഗത്തിലും പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു 2023-24 വർഷത്തെ പൊതു ബജറ്റ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമൻ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ജനപ്രിയ പദ്ധതികള്‍ പ്രതീക്ഷിക്കുന്ന ബജറ്റില്‍ വരുമാനം വർധിപ്പിക്കാനുള്ള വഴി കണ്ടെത്തുകയാകും ധനമന്ത്രിയുടെ വെല്ലുവിളി. തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ ബജറ്റായതിനാല്‍ നികുതി വർധനക്ക് സാധ്യതയില്ല വൻ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത കാണുന്നില്ലെങ്കിലും കുറേയൊക്കെ ജനപ്രിയമായ പദ്ധതികള്‍ അവതരിപ്പിക്കാൻ സർക്കാരിന് മേല്‍ സമ്മർദ്ദമുണ്ട്.
12 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിലൂടെ 8000 കോടിയാണ് സർക്കാര്‍ പ്രതീക്ഷിക്കുന്നത്. വ്യോമയാനമേഖലയിലുള്ള പൊതുആസ്തികള്‍ വിറ്റഴിച്ച് 20,000 കോടിയും കണ്ടെത്താനുള്ള നീക്കവും ഉണ്ടായേക്കും. ഡ്രോണ്‍ വ്യവസായ നയം പോലുള്ളവ വഴി 250 കോടിയെങ്കിലും ചെറുകിട പദ്ധതിയിലൂടെ സമാഹരിക്കാന്‍ ശ്രമിച്ചേക്കും.
യുപിഐ ഇടപാടുകള്‍ക്ക് ട്രാൻസാക്ഷൻ ഫീസ് ഏർപ്പെടുത്തുന്നത് ചർച്ചയിലുണ്ടെങ്കിലും ഇത്തവണ സാധ്യതയില്ലെന്നാണ് ചില സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്