ന്യൂഡൽഹി: ശസ്ത്രക്രിയയ്ക്കിടെ പെൺകുട്ടിയുടെ അവയവങ്ങൾ മോഷ്ടിക്കുകയും അതിന് പകരം ശരീരത്തിൽ പ്ലാസ്റ്റിക് കവറുകൾ നിറക്കുകയും ചെയ്തതായി പരാതി. ഡൽഹിയിലാണ് ദാരുണവും ഞെട്ടിപ്പിക്കുന്നതുമായ സംഭവം നടന്നത്. ശസ്ത്രക്രിയയെ തുടർന്ന് 15 കാരിയായ പെൺകുട്ടി മരിക്കുകയും ചെയ്തിരുന്നു. ജനുവരി 21-നാണ് കുടൽ സംബന്ധമായ അസുഖത്തിനാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജനുവരി 24 ന് ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്തു. ജനുവരി 26 ന് പെൺകുട്ടി മരിച്ചതായി ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു. തുടർന്ന് മൃതദേഹം സംസ്‌കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം വിട്ടുനൽകിയപ്പോഴൊന്നും സംശയം തോന്നിയില്ലെന്നും വീട്ടുകാർ പറയുന്നു. തുടർന്ന് സംസ്‌കാര ചടങ്ങുകൾക്ക് തയ്യാറെടുക്കുമ്പോഴാണ് കുടുംബത്തിന് കുട്ടിയുടെ അവയവങ്ങൾ നഷ്ടപ്പെട്ടതായി സംശയം തോന്നിയത്. ഉടൻ പെൺകുട്ടിയുടെ വീട്ടുകാർ ഡൽഹി പൊലീസിന് പരാതി നൽകി.