കണ്ണൂർ ജില്ല ആശുപത്രിക്ക് സമീപം കത്തിയ കാറിൽ സൂക്ഷിച്ചിരുന്നത് വെള്ളമാണെന്ന് മരിച്ച റീഷയുടെ അച്ഛൻ വിശ്വനാഥൻ പെട്രോൾ വാഹനത്തിൽ സൂക്ഷിക്കേണ്ട കാര്യമില്ല. കാറിന്റെ പിറകുവശത്തെ ക്യാമറ മാത്രമാണ് അധികമായി ഘടിപ്പിച്ചത്. സ്റ്റിയറിങ്ങിന്റെ ഭാഗത്തു നിന്നുണ്ടായ പുക നിമിഷം നേരം കൊണ്ട് കത്തി പടരുകയായിരുന്നു. കാറിൽ നിന്ന് എടുത്തു ചാടിയതു കൊണ്ടാണ് പിറകിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷിക്കാനായത്. റീഷ ഇരുന്ന ഭാഗത്തെ ചില്ലു തകർത്തെങ്കിലും രണ്ടു പേരെയും രക്ഷിക്കാനിയില്ലെന്നും വിശ്വനാഥൻ സ്വകാര്യ ചാനലിനോട് പറഞ്ഞു
അതേ സമയംഅവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഭാഗികമായി കത്തിയ കുപ്പിയിൽ എന്തോ ദ്രാവകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഫൊറൻസിക് വിഭാഗം പറഞ്ഞു. എന്താണ് ദ്രാവകമെന്നത് പരിശോധനയിലൂടെയേ കണ്ടെത്താനാകൂ.
മരണകാരണം പൊള്ളൽ
: പ്രജിത്തിന്റെയും റീഷയുടെയും മരണകാരണം ശരീരത്തിനേറ്റ പൊള്ളലാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരുവരുടെയും ശരീരത്തിലെ തൊലിയും പേശികളും പൂർണമായും കത്തിയിരുന്നു. എന്നാൽ ആന്തരികാവയവങ്ങളെ ബാധിച്ചില്ല.
റീഷയുടെ വയറ്റിൽ പൂർണവളർച്ചയെത്തിയ കുഞ്ഞായിരുന്നു. കുഞ്ഞിനെ വേർപെടുത്താതെ അമ്മയോട് ചേർത്തുതന്നെയാണ് സംസ്കരിച്ചത്. കുടുംബത്തിന്റെ അഭിപ്രായം ഇക്കാര്യത്തിൽ ജില്ലാ ആസ്പത്രി അധികൃതർ ആരാഞ്ഞിരുന്നു. പോലീസ് സർജൻ അഗസ്റ്റസ് ജോസഫിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്.