തളിപ്പറമ്പ: അമിത വേഗതയിൽ വന്ന ബസിടിച്ച് വയോധികയ്ക്ക് പരിക്കേറ്റു. തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വച്ചാണ് അപകടമുണ്ടായത്. ഇവരെ ആദ്യം തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം ഗവ.മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. തളിപ്പറമ്പ് കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വച്ച് വയോധികയെ തട്ടിയിട്ടത്.
രയരോം വടക്കുംപൊയിൽ സ്വദേശിനി പടിഞ്ഞാറെ പുരയിൽ കമല (57) യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ആദ്യം തളിപ്പറമ്പ് ലൂർദ് ആശുപത്രിയിലും പിന്നീട് പരിയാരം ഗവ.മെഡിക്കൽ കോളജിലേക്കും മാറ്റി. അമിത വേഗതയിലാണ് ബസ് സ്റ്റാൻഡിലേക്ക് കയറി വന്നതെന്ന് ദൃസാക്ഷികൾ പറഞ്ഞു.
ചെറുകുന്ന് ഭാഗത്തേക്കുള്ള ബസുകൾ നിർത്തിയിടുന്ന ട്രാക്കിന് സമീപത്ത് വച്ച് ബസ് തട്ടി വീഴുമ്പോൾ തലയടിച്ചാണ് കമലയ്ക്ക് പരിക്കേറ്റത്. ഭാഗ്യം കൊണ്ടു മാത്രമാണ് ഇവർ ബസിൻ്റെ ചക്രത്തിനടിയിൽപ്പെടാതിരുന്നതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.
ബസ്സുകൾ ദേശീയ പാതയിൽ നിന്ന് വരുന്ന വേഗതയിൽ തന്നെയാണ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത്. അതേ വേഗതയിൽ തന്നെ പിറകോട്ട് വന്നാണ് ട്രാക്കിൽ നിർത്തുക. ഈ സമയത്താണ് അപകടങ്ങൾ ഉണ്ടാകാറ്.