കരുവാരക്കുണ്ട്: ഇൻസ്റ്റഗ്രാമിലൂടെ പ്രണയത്തിലായ കാമുകിയെത്തേടി ഉത്തർപ്രദേശ് സ്വദേശിയായ പതിനെട്ടുകാരൻ മലപ്പുറം കരുവാരക്കുണ്ടിലെത്തി. പതിനാറുകാരിയെ കൂട്ടി തീവണ്ടിയിൽ ഡൽഹിയിലേക്ക് തിരിച്ചെങ്കിലും ഇരുവരെയും പോലീസ് പിടികൂടി.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് ഉത്തർപ്രദേശ് പക്ബാര അംറോഹ അമേര ചൗദർപുർ മുഹമ്മദ് നവേദിനെ പോക്സോ വകുപ്പ് ചുമത്തി കോടതി റിമാൻഡ് ചെയ്തു.കാമുകനെത്തിയപ്പോൾ സ്വകാര്യ കോളേജിൽ പഠിക്കുന്ന പെൺകുട്ടി ക്ലാസിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. ഇരുവരും മഞ്ചേരിയിലേക്കും തുടർന്ന് കോഴിക്കോട്ടേക്കും പോയി. കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്ക് തീവണ്ടിയിൽ യാത്രതിരിച്ചു. കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.പെൺകുട്ടി ഡൽഹിയിലേക്ക് തിരിച്ചുവെന്ന വിവരം ലഭിച്ചതോടെ പോലീസ് റെയിൽവേ പോലീസിന് സന്ദേശമയച്ചു. തുടർന്ന് ഇരുവരെയും കാസർകോട് വെച്ചാണ് റെയിൽവേ പോലീസ് പിടികൂടിയത്. വിവരം ലഭിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾക്കൊപ്പം പോലീസ് കാസർകോട്ടെത്തി രണ്ടുപേരെയും തിരിച്ചുകൊണ്ടുവന്നു.ചോദ്യംചെയ്യലിലാണ് ഇൻസ്റ്റഗ്രാം പ്രണയത്തിൻറെയും ഒളിച്ചോട്ടത്തിൻറെയും കാര്യങ്ങൾ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കിയ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു.