ഇരിട്ടി∙ മേഖലയിലെ ശിവക്ഷേത്രങ്ങൾ മഹാ ശിവരാത്രി ഉത്സവത്തിനു ഒരുങ്ങി. 18 ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, അഖണ്ഡ നാമജപം, നിറമാല, വലിയ ചുറ്റുവിളക്ക് എന്നിവ നടക്കും. 9.30 ന് ശിവപാർവതി പൂജക്ക് ശ്രീവിദ്യോപാസകൻ എ.ഗോപാലകൃഷ്ണൻ എറണാകുളം മുഖ്യ കാർമികത്വം വഹിക്കും. സർവാഭീഷ്ട സിദ്ധിക്കായി നടക്കുന്ന പൂജയിൽ കന്യകമാരും സുമംഗലികളും പങ്കെടുക്കും.
കീഴൂർ മഹാദേവക്ഷേത്രത്തിൽ വൈകിട്ട് 6 ന് ഇളനീർകാവ് വരവ്, പാനക വിതരണം, യാമപൂജകൾ, വിശേഷാൽ ദ്രവ്യങ്ങളാൽ അഭിഷേകം എന്നിവ നടക്കും. ക്ഷേത്രക്കടവായ ബാവലിക്കരയിൽ വിപുലമായ ബലിതർപ്പണം സൗകര്യവും ഒരുക്കും.തന്തോട് ചോംകുന്ന് ശിവക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്കൊപ്പം ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിയുടെ ആധ്യാത്മിക പ്രഭാഷണം, ഓട്ടൻതുള്ളൽ, വിവിധ മാതൃസമിതികളുടെ തിരുവാതിര, നൃത്തനൃത്യങ്ങൾ, സിനിമാ പ്രദർശനം എന്നിവ ഉണ്ടാകും.
ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ 8 ന് ദ്രവ്യാഭിഷേകം, നവകം, വൈകിട്ട് 6.30 ന് ഭജന, രാത്രി 8 ന് സുരേഷ് കാക്കയങ്ങാടിന്റെ ആധ്യാത്മിക പ്രഭാഷണം. 9 ന് സാംസ്കാരിക സദസ്സ് ട്രസ്റ്റി ബോർഡ് ചെയർമാൻ ഒ.വി.രാജൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബി.ദിവാകരൻ അധ്യക്ഷത വഹിക്കും. 9.30 ന് നമ്മുടെ പാരമ്പര്യ ആചാരങ്ങളും ശാസ്ത്രവും എന്ന വിഷയത്തിൽ പി.ആർ.രാമകൃഷ്ണൻ നമ്പ്യാരുടെ പ്രഭാഷണം. രാത്രി 12 ന് ഫ്യൂഷൻ തിരുവാതിര, കൈകൊട്ടിക്കളി എന്നിവയും നടക്കും.കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലും നഗരേശ്വരം ക്ഷേത്രത്തിലും വിശേഷാൽ പൂജകൾ, കലാപരിപാടികൾ എന്നിവ നടക്കും. നഗരേശ്വരം ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമവും നടക്കും.