ദില്ലി: കോഴിക്കോട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ കരിങ്കൊടി കാണിച്ച യുവമോർച്ചാ വനിത പ്രവര്‍ത്തകയെ പുരുഷ പൊലീസ് തടഞ്ഞ വിഷയം ഏറ്റെടുത്ത് ദേശീയ വനിത കമ്മീഷൻ. മാര്‍ച്ച് ഒമ്പതിന് കേരളത്തിലേക്ക് പോകുമെന്നും ഈ വിഷയം ഏറ്റെടുക്കുമെന്നും വനിത കമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.
കേരളത്തിലെ ക്രമസമാധാന നില തകര്‍ന്ന നിലയിലാണ് ഉള്ളതെന്നും വനിത പ്രവര്‍ത്തകരെ പുരുഷ പൊലീസ് ദേഹോപദ്രവം ഏല്‍പ്പിക്കുകയാണെന്നുമുള്ള യുവ മോര്‍ച്ച ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റ് പങ്കുവെച്ചാണ് കേരളത്തിലേക്ക് പോകുമെന്ന് രേഖ ശര്‍മ്മ പ്രതികരിച്ചത്. ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വനിത പ്രവര്‍ത്തകയെ ദേഹോപദ്രവം ഏല്‍പ്പിച്ച ചിത്രവുമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.
സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ വനിത പൊലീസുകാർ വേണമെന്നുള്ളത് നിയമമാണ്. ഇവിടെ പുരുഷ പൊലീസ് ശരീരത്തിൽ സ്പർശിക്കുക മാത്രമല്ല, ഉപദ്രവിക്കുകയും ചെയ്തിരിക്കുന്നു. ഈ കേസ് വെറുതെ വിടാനാവില്ല. ഉത്തരവാദപ്പെട്ടവർ മറുപടി പറയേണ്ടി വരും എന്നാണ് സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചത്. പൊലീസ് അതിക്രമത്തിനെതിരെ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ദേശീയ വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നൽകുകയും ചെയ്തിരുന്നു.