കല്യാശ്ശേരി: കല്യാശ്ശേരിയിലെ വിവിധ എ.ടി.എമ്മുകൾ കവർന്ന് പണം തട്ടിയ കേസിൽ മൂന്ന് പ്രതികളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്.അമ്പിളി മൂന്നുവർഷം തടവിനും 10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി തടവനുഭവിക്കണം.
ഹരിയാന മേഖലത്ത് ജില്ലയിലെ വൊജാന സ്വദേശി നൊമാൻ റിസാൻ (30), മെവ്‌നഗാത്വോസ് ജില്ലയിലെ സുജീദ് (33), രാജസ്ഥാൻ ഭരത്പുർ ജില്ലയിലെ ജുർഹാദ് സ്വദേശി മുവീൻ ജമീൽ (30) എന്നിവരെയാണ് ശിക്ഷിച്ചത്.
മൂന്നുപേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു. ഏഴംഗസംഘത്തിലെ ഒരു പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല.
2021 ഫെബ്രുവരി 21-ന് പുലർച്ചെയാണ് കല്യാശ്ശേരി എസ്.ബി.ഐ. ബാങ്കിന്റെ എ.ടി.എം. തകർത്ത് കൊള്ളയടിച്ചത്.
അന്നേദിവസം തന്നെ മാങ്ങാട്ട് ഇന്ത്യാവൺ എ.ടി.എമ്മിലും ഇരിണാവിലെ പി.സി.ആർ. ബാങ്കിന്റെ എ.ടി.എമ്മിലും കവർച്ച നടന്നിരുന്നു.
ഏകദേശം 25 ലക്ഷത്തോളം രൂപയാണ് മൂന്ന് എ.ടി.എമ്മുകളിൽ നിന്നായി കവർന്നത്. എസ്.ബി.ഐ. എ.ടി.എമ്മിൽനിന്ന് പണം സൂക്ഷിക്കുന്ന ലോക്കർ അടക്കമാണ് കവർന്നത്.
കണ്ണപുരം ഇൻസ്പെക്ടർ അനിൽകുമാറാണ് പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം നൽകിയത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ മീനാകുമാരി, ഫൈസൽ, പ്രോസിക്യൂഷൻ അനിൽരാജ് തുടങ്ങിയവരാണ് കോടതിയിൽ ഹാജരായത്.
ഇവരുടെ പേരിലുള്ള മറ്റ് ബാങ്കുകളിലെ കവർച്ചക്കേസുകളുടെ വിചാരണ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തുടരുകയാണ്.