കണ്ണവം: പോലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കണ്ണവം ടൗണിന് സമീപം ഇരുപത് വർഷമായി വാടക കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കാറ്റും വെളിച്ചവും കടക്കാത്ത മഴയത്ത് ചോർന്നോലിക്കുന്ന കെട്ടിടത്തിലാണ് ഇൻസ്പെക്ടറും വനിതജീവനക്കാരും ഉൾപ്പെടെയുള്ള 42 ജീവനക്കാർ 20 വർഷമായി ജോലി ചെയ്യുന്നത്. സ്ഥലസൗകര്യം ഇല്ലാത്തതിനാൽ സമീപത്തുള്ള വാടക മുറിയിലായിരുന്നു പോലീസ് കാരുടെ വിശ്രമകേന്ദ്രം. സ്റ്റേഷന് കെട്ടിടം നിർമ്മിക്കാൻ വേണ്ട സ്ഥലം വനം വകുപ്പിൽ നിന്ന് വിട്ടുകിട്ടാൻ താമസിച്ചതാണ് കെട്ടിട നിർമ്മാണം വൈകാൻ കാരണം. കണ്ണവം വില്ലേജ് ഓഫീസിന് സമീപത്തുള്ള 57 സെൻറ് സ്ഥലം വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകിയെങ്കിലും 27 സെൻറ് സ്ഥലമാണ് വനം വകുപ്പ് വിട്ടു നൽകിയത്.
കെട്ടിട നിർമ്മാണത്തിന് 30 സെൻ്റ് സ്ഥലം കൂടി വിട്ടു നൽകാൻ വനംവകുപ്പിന് വീണ്ടും അപേക്ഷ നൽകി കാത്തിരിപ്പിലായിരുന്നു. എന്നാൽ കണ്ണൂരിൽ നടന്ന പോലീസിൻ്റെ ജില്ലാതല പരാതി പരിഹാര അദാലത്തിൽ ഡി.ജി.പി. അനിൽ കാന്ത് വനം വകുപ്പിൽ നിന്ന് വിട്ടുകിട്ടിയ 27 സെൻറ് സ്ഥലത്ത് സ്റ്റേഷൻ കെട്ടിടം നിർമ്മിക്കാൻ നിർദേശം നൽകി. കെട്ടിട നിർമ്മാണത്തിന് 2.49 കോടി അനുവദിക്കുകയും കെ.കെ. ശൈലജ എം.എൽ.എ.യുടെ നിരന്തര ഇടപെടലും തുടർ പ്രവർത്തനം ദ്രുതഗതിയലായി. 2022 നവംബർ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി തറക്കല്ലിടൽ കർമ്മം നിർവഹിച്ചതോടെയാണ് കെട്ടിട നിർമ്മാണ പ്രവൃത്തി തുടങ്ങിയത്. ഓഫീസ്, സെൻ, വിശ്രമമുറി, കേസ് അന്വേഷണത്തിന് ശാസ്ത്രീയ സൗകര്യങ്ങൾ ഉൾപ്പെടെ ജനസൗഹൃദ പോലീസ് സ്റ്റേഷനായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവൃത്തിയാണ് നടക്കുന്നത്. കേരള പോലീസ് ഹൗസിങ് ആൻറ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമ്മാണ പ്രവൃത്തി നടത്തുന്നത്.
ഒരു വർഷത്തിനുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തിയാകും. ചിറ്റാരിപ്പറമ്പ്, പാട്യം, കോളയാട് ഗ്രാമപഞ്ചായത്തുകളാണ് സ്റ്റേഷൻ പരിധിയിൽ ഉള്ളത്. ജില്ലയിൽ മാവോവാദി ഭീഷണി നേരുന്ന ആറ് പോലീസ് സ്റ്റേഷനുകളിൽ ഒന്നാണ് കണ്ണവം സ്റ്റേഷൻ. സ്റ്റേഷൻ പരിധിയിൽ രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും പ്രധാന കവലകളിലും വിദ്യാലങ്ങൾക്ക് മുന്നിലും 100 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ച ജില്ലയിലെ ആദ്യ സ്റ്റേഷനാണ് കണ്ണവം. ചോർന്നോലിക്കുന്ന കെട്ടിടത്തിൽ സ്ഥാപിച്ച ക്യാമറ ഉപകരണങ്ങൾ ഇപ്പോൾ പലതും തകരാറിലാണ്. സ്റ്റേഷൻ പുതിയ കെട്ടിടത്തിൽ മാറുന്നതോടെ ഇതിന് പരിഹാരമാകും.