ബെംഗളൂരു: ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബെംഗളുരു മൈസുരു അതിവേഗപാതയ്ക്ക് എതിരെ കർഷകർക്കും പ്രദേശവാസികൾക്കുമിടയിൽ പ്രതിഷേധം ശക്തം. എക്സ്പ്രസ് ഹൈവേയിൽ പ്രധാനപാതയിൽ അടക്കം പണി പൂർത്തിയാകാനുണ്ടെന്നതടക്കമുള്ള പ്രശ്നങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അതിവേഗപാത അതിവേഗം ഉദ്ഘാടനം ചെയ്തതെന്നും ഇതിനെതിരെ സമരം തുടരുമെന്നും കർഷകസംഘടനകൾ പറയുന്നു. റോഡിന് സ്ഥലം വിട്ട് നൽകിയ 99% കർഷകരും ആ റോഡിലൂടെ സഞ്ചരിക്കുന്നവരല്ല.
വിളകൾ പ്രധാന റോഡിലെത്തിക്കാൻ നല്ല റോഡ് വേണം. മൈസുരു, മാണ്ഡ്യ മേഖലകളിലെ 99% സാധാരണക്കാരും എക്സ്പ്രസ് ഹൈവേ ഉപയോഗിക്കുന്നവരല്ല. ഒരു ശതമാനം ആളുകൾക്ക് വേണ്ടിയാണോ ഇവിടെ സൗകര്യം ഒരുക്കുകയെന്നും പ്രതിഷേധക്കാർ ചോദിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയകാലത്ത് ബെംഗളുരു-മൈസുരു എക്സ്പ്രസ് വേയിൽ വെള്ളം കയറിയിരുന്നു, അടിപ്പാതകളിലടക്കം വെള്ളം ഉയരാതിരിക്കാൻ വേണ്ട നടപടികളൊന്നും ദേശീയ പാതാ അതോറിറ്റി ഇപ്പോഴും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.