തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയേറെ വലിയൊരു ദുരന്തമുണ്ടായിട്ടും മുഖ്യമന്ത്രി എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. മൂന്നാം ദിവസവും ഒരു പ്രശ്നവുമില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. തദ്ദേശ വകുപ്പ് മന്ത്രി കരാർ കമ്പനിയുടെ വക്താവായി മാറിയെന്നും സതീശൻ കുറ്റപ്പെടുത്തി.
ഡയോക്സിൻ കലർന്ന വിഷപ്പുകയാണ് കൊച്ചിയിലാകെ വ്യാപിച്ചത്. ഇപ്പോഴും തീയണഞ്ഞിട്ടില്ല. അയൽ ജില്ലകളിലേക്ക് വരെ വിഷപ്പുക വ്യാപിക്കുകയാണ്. ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കത്തിക്കൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ രക്തത്തിൽ കലർന്നാൽ കാൻസർ, ശ്വാസകോശ രോഗങ്ങൾ, വന്ധ്യത തുടങ്ങിയ രോഗങ്ങളുണ്ടാകും.
ഇപ്പോഴും തീ പടർന്ന് പിടിക്കുകയാണ്. ഡയോക്സിൻ കലർന്ന പുകയാണ് പടരുന്നത്. വളരെ അപകടകരമാണ് സ്ഥിതി. ദീർഘകാല പ്രത്യാഘാതം ഉണ്ടാക്കുന്ന വിഷയമാണ് ഇതെന്നും വ്യക്തമാക്കുന്നു.