കൂട്ടംതെറ്റിയ ആനക്കുട്ടികള്‍ക്കായി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവച്ച ബൊമ്മനും ബെല്ലയും അവരുടെ ഓമനയായ രഘു എന്ന കുട്ടി ആനയുടെയും കഥ.
കാര്‍ത്തിനി ഗോണ്‍സാല്‍വെസ് സംവിധാനം ചെയ്ത ‘ദ് എലിഫന്റ് വിസ്പറേര്‍സ്’ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടിയതോടെ ഇന്ത്യക്ക് ഇത് ഇരട്ടി മധുരം. ആഹ്‌ളാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷം.
ഗോത്രവര്‍ഗക്കാരായ ബൊമ്മനും ബെല്ലയും, ഇവര്‍ വളര്‍ത്തുന്ന ആനക്കുട്ടികളുമാണ് ഹ്രസ്വചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇവരുടെ കഥ കാര്‍ത്തിനി പറഞ്ഞു തീര്‍ത്തത് വെറും 41 മിനിറ്റിലാണ്. കഥതീര്‍ത്തപ്പോള്‍ പ്രേക്ഷകര്‍ക്കും ഇവര്‍ പ്രിയപ്പെട്ടവരായി മാറി.
തമിഴ്നാട് മുതുമലൈ ദേശീയോദ്യാനത്തിന്റെയും തേപ്പക്കാട് ആനസംരക്ഷണ കേന്ദ്രത്തിന്റെ മനോഹാരിത നിറഞ്ഞു നില്‍ക്കുന്ന ഓരോ ഫ്രെയിമും കാഴ്ച്ചക്കാരുടെ മനസിലേക്ക് ആഴത്തില്‍ പതിഞ്ഞു.ആദ്യ ഭര്‍ത്താവിന്റേയും മകളുടേയും മരണശേഷം ആനകളുടെ സംരക്ഷണം ഏറ്റെടുക്കുന്ന ബെല്ല ആനക്കുട്ടികളുടെ സംരക്ഷണ ജോലി ചെയ്യുന്ന ഏക വനിതയാണ്.
ഹാലൗട്ട്, ഹൗ ഡു യു മെഷര്‍ എ ഇയര്‍ തുടങ്ങിയ ലോക പ്രശസ്ത ഡോക്യുമെന്ററികളെ പിന്തള്ളിയാണ് ഇന്ത്യന്‍ ഹ്രസ്വചിത്രത്തിന്റെ ഈ അതുല്യ നേട്ടം. നെറ്റ്ഫ്‌ലിക്‌സില്‍ ഈ ഹ്രസ്വ ചിത്രം കാണാനാകും. ഗുനീത് മോംഗ ആണ് നിര്‍മാണം. ഗുനീത് മോംഗയുടെ രണ്ടാമത്തെ ഓസ്‌കര്‍ നേട്ടമാണിത്. 2019 ഓസ്‌കറില്‍ ഗുനീത് നിര്‍മിച്ച ‘പീരിഡ് എന്‍ഡ് ഓഫ് സെന്റെന്‍സ് എന്ന ഡോക്യുമെന്ററിക്ക് മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്‌ട് വിഭാഗത്തില്‍ ഓസ്‌കര്‍ ലഭിച്ചിരുന്നു. ഓസ്ക്കാർ നേട്ടത്തിൽ ബൊമ്മനും ബെല്ലിക്കും നന്ദി അറിയിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ. ബൊമ്മൻ ബെല്ലി എന്നിവരാണ് യഥാർത്ഥ താരങ്ങളെന്ന് നെറ്റ് ഫ്ലിക്സ് ഇന്ത്യ ട്വീറ്റ് ചെയ്തു.