കൊല്ലം• കുണ്ടറ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ വീട്ടിൽ അതിക്രമിച്ചു കയറി ബഹളമുണ്ടാക്കിയെന്നും ചോദ്യം ചെയ്ത അയൽവാസിയെ ക്രൂരമായി മർദിച്ചെന്നും പരാതി.ജോലി തടസ്സപ്പെടുത്തിയെന്ന പേരിൽ ഇയാളെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കരിക്കോട് വലിയവിള തെക്കതിൽ വീട്ടിൽ സിനിലാൽ (42) ആണ് റിമാൻഡിലായത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മഫ്തിയിൽ 3 പൊലീസ് ഉദ്യോഗസ്ഥരാണ് കിളികൊല്ലൂർ സ്റ്റേഷൻ പരിധിയിലുള്ള, കരിക്കോട് ടികെഎം ആർട്സ് കോളജിന് എതിർവശത്തെ അലി മൻസിലിൽ എത്തിയത്. ഏതോ പ്രതിയെ അന്വേഷിച്ച് വന്നതാണെന്നാണ് ഇവരുടെ വാദം. വീട്ടിൽ അതിക്രമിച്ചു കയറിയ പൊലീസ് ഉദ്യോഗസ്ഥരോട് ആരാണെന്ന് ചോദിച്ചതോടെ തട്ടിക്കയറുകയായിരുന്നെന്ന് വീട്ടുകാർ പറയുന്നു.സ്ത്രീകളും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ബഹളം കേട്ട് സമീപവാസിയായ സിനിലാൽ സ്ഥലത്തെത്തുകയും പൊലീസ് ആണെങ്കിൽ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.ഇതോടെയാണ് പൊലീസുകാർ സിനിലാലിനെ മർദിച്ചത്.ഉടൻ തന്നെ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്നു യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ എത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന്റെ പേരിൽ സിനിലാലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് പരാതി.അതിക്രമിച്ചു കയറിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വീട്ടിൽ ഉണ്ടായിരുന്ന സ്ത്രീകളും പരാതി നൽകിയിട്ടുണ്ട്. പരാതിയെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കിളികൊല്ലൂർ പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രകടനം നടത്തി.