തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെ നടന്ന കയ്യാങ്കളിയിൽ എംഎൽഎമാർക്കെതിരെ കേസ്. അഞ്ച് പ്രതിപക്ഷ എംഎൽമാർക്കെതിരെയും രണ്ട് ഭരണകക്ഷി എംഎൽഎമാർക്കെതിരെയുമാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. അൻവർ സാദത്ത്, കെകെ രമ, റോജി എം ജോൺ, പികെ ബഷീർ, ടി സിദ്ദീഖ് എന്നീ യുഡിഎഫ് എംഎൽഎമാർക്കെതിരെയും ഇന്നലെ പരിക്കേറ്റ സനീഷ് കുമാർ എംഎൽഎയുടെ പരാതിയിൽ എച്ച് സലാം, സച്ചിൻ ദേവ് എന്നീ ഭരണകക്ഷി എംഎൽഎമാർക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്.
കലാപഹ്വനം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വാച്ച് ആൻഡ് വാർഡുമാരുടെ പരാതിയിൽ യുഡിഎഫ് എംഎൽഎമാർക്കെതിരായ കേസ്. അതേസമയം നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിയതുൾപ്പടെയുള്ള കാര്യങ്ങൾ സനീഷ് കുമാർ എംഎൽഎയുടെ പരാതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആറിന്റെ ഉള്ളടക്കത്തിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അനുമതി നൽകുന്നില്ലെന്ന പരാതിയുമായി പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുകയായിരുന്നു. തുടർന്ന് പ്രതിപക്ഷ എം.എൽ.എമാരും വാച്ച് ആന്റ് വാർഡുമാരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയായിരുന്നു.