കുരിശിലേറിയ യേശു ഉയർത്തെഴുന്നേറ്റതിൻറെ ഓർമപുതുക്കി വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. ഈസ്റ്റർ അപ്പം, ഈസ്റ്റർ മുട്ടകൾ എന്നിവയാണ് അന്നത്തെ ദിവസം വിശ്വാസികൾ തയ്യാറാക്കുന്നത്. അതിൽ വർണ്ണശബളമായ ഈസ്റ്റർ മുട്ടയാണ് താരം. ഈസ്റ്റർ കാലമായി കഴിഞ്ഞാൽ നിരത്തുകളിലും, കടകളിലുമെല്ലാം ഈസ്റ്റർ മുട്ടകൾ വിപണി കീഴടക്കും. പലതരം നിറങ്ങളിൽ അലങ്കരിച്ച ഈസ്റ്റർ മുട്ടകൾ ആഘോഷങ്ങൾക്ക് ഊഷ്മളതയും പകരുന്നു. നമ്മുടെ സുഹൃത്തുക്കൾക്കും, അയൽവാസികൾക്കുമെല്ലാം നാം ഈസ്റ്റർ മുട്ടകൾ സമ്മാനിക്കാറുണ്ട്. എന്നാൽ ഇതിന് പിന്നിലെ അർത്ഥമോ, കഥയോ പലർക്കും അറിയില്ല.
പലനാടുകളിൽ പല വിശ്വാസമാണ് ഈസ്റ്റർ മുട്ടയുമായി ബന്ധപ്പെട്ടുള്ളത്. പുരാതന കാലത്തെ മൊസപ്പൊട്ടോമിയയിലെ ക്രിസ്തീയ വിശ്വാസികളുടെ ഇടയിലാണ് ഈസ്റ്റർ മുട്ടകൾ ആചാരമായി തുടങ്ങിയത്. പിന്നീട് അതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. വസന്തകാല ആഘോഷങ്ങളുടെ ഭാഗമായി മുട്ടത്തോടുകൾ അലങ്കരിക്കുന്നത് ആയിരക്കണക്കിനു വർഷം മുൻപു തന്നെ നിലവിലുണ്ടായിരുന്നു. ഇതു പിന്നീടു വസന്തകാലത്തു നടക്കുന്ന ഈസ്റ്റർ ആഘോഷത്തിലേക്കും എത്തുകയായിരുന്നുവെന്നു പറയപ്പെടുന്നു.
ഈസ്റ്റർ ബണ്ണിയെന്ന മുയലുകളാണ് ഈ മുട്ട കൊണ്ടുവരുന്നതെന്നാണ് അമേരിക്കയിലും കാനഡയിലും കുട്ടികൾക്കിടയിലെ കൗതുകക്കഥ. ബ്രിട്ടനിൽ 15 ാം നൂറ്റാണ്ടു മുതൽ തന്നെ ഈസ്റ്റർ ദിവസം രാവിലെ അരിമാവു കൊണ്ടും പഞ്ചസാരകൊണ്ടും ഉണ്ടാക്കിയ മുട്ടകൾ രാവിലത്തെ പ്രാർത്ഥനയ്ക്കു ശേഷം വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നു. ഈസ്റ്റർ ദിനത്തിൽ രാവിലെ വീട്ടുകാർ മുട്ടകൾ കുട്ടികൾക്കായി ഒളിപ്പിച്ചുവയ്ക്കും. ഇതുപോലെ ഈസ്റ്റർ രാത്രിയിലെ ചടങ്ങുകൾക്കു ശേഷം ചില പള്ളികളിൽ ഈസ്റ്റർ മുട്ട ആശീർവദിച്ച് വിശ്വാസികൾക്കു വിതരണം ചെയ്യാറുമുണ്ട്.