കൽപ്പറ്റ: സേഫ് കേരള പദ്ധതിയുടെ ഭാഗമായി നിരത്തുകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിതമായുള്ള എ.ഐ. ക്യാമറകളിൽ ചിത്രം പതിഞാൽ ഏപ്രിൽ 20 മുതൽ പിഴ വീഴും. സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിൻറെ 726 ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറകളാണ് വാഹന പരിശോധനയ്ക്കും ഗതാഗത നിയമലംഘകരെ കണ്ടെത്തുന്നതിനും പ്രവർത്തന സജ്ജമാകുന്നത്. ക്യാമറകൾ നിയമ ലംഘനത്തിൻ്റെ ചിത്രങ്ങൾ ഒപ്പിയെടുത്തു തുടങ്ങി. സംസ്ഥാനത്ത് 680 ക്യാമറകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഫവാ എ.ഐ. അധിഷ്ഠിതമായുള്ള ക്യാമറകളാണ്.
ഇതിൽ 25 എണ്ണം വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത് . അനധികൃത പാർക്കിങ്ങ് കണ്ടപിടിക്കുന്നതിന് 25 ക്യാമറകളും 4 ക്യാമറകൾ അമിത വേഗത്തിൽ ഓടിക്കുന്ന വാഹനങ്ങളെ കണ്ടുപിടിക്കുന്നതിനും റെഡ് ലൈറ്റ് വയലേഷൻ കണ്ടുപിടിക്കാൻ 18 ക്യാമറകളും ഇതിൻ്റെ ഭാഗമായി കേരളത്തിലുടനീളമുണ്ട്. നിയമ ലംഘനം ക്യാമറയിൽ പതിഞ്ഞാൽ ഉടൻ വാഹന ഉടമക്ക് മൊബൈലിൽ മെസേജ് വരും. അഞ്ഞൂറ് രൂപ മുതൽ നിയമലംഘനത്തിൻ്റെ തോതനുസരിച്ച് പിഴ തുക കൂടും. മോട്ടോർ വാഹന വകുപ്പിൻ്റെ ഓഫീസിലോ ഓൺ ലൈനായോ പിഴ അടക്കാം. നിശ്ചിത തിയതി കഴിഞ്ഞും തുക അടക്കാതെ വന്നാൽ കേസ് കോടതിയിലെത്തും. കുറ്റം ആവർത്തിച്ചാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. .വയനാട് ജില്ലയിൽ പനമരം ,മീനങ്ങാടി എന്നീ രണ്ട് ടൗണുകളിലാണ് അനധികൃത പാർക്കിംഗ് കണ്ട് പിടിക്കാനുള്ള ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ ഏകോപനത്തിനായി 14 ജില്ലകളിലും കൺട്രോൾ റൂമുകളും പ്രവർത്തിക്കുന്നുണ്ട്. വയനാട്ടിൽ കൽപ്പറ്റ കൈനാട്ടിയിലുള്ള എൻഫോഴ്സ്മെൻ്റ് വിഭാഗം ഓഫീസിലാണ് കൺട്രോൾ റൂം. ലൈൻ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽട്ട് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നത്, ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്. വാഹനത്തിന്റെ വേഗത എല്ലാം ക്യാമറ കണ്ടുപിടിക്കും. ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറ പ്രവർത്തിക്കുന്നുണ്ട്. നിരവധി മിയമലംഘനങ്ങൾ ഇതിൽ പതിഞ്ഞിട്ടുണ്ട്. ഇത് പൂർണ്ണമായും പ്രവർത്തന സജ്ജമായാൽ പിഴ തുക തന്നെ കോടികളായി സർക്കാർ ഖജനാവിലെത്തും. എന്നാൽ പണപ്പിരിവല്ല സർക്കാരിൻ്റെ ലക്ഷ്യമെന്നും സുരക്ഷിതമായ ഡ്രൈവിംഗിലൂടെ അപകടങ്ങളും അതുമൂലമുള്ള ജീവഹാനിയും കുറക്കുക എന്നതാണ് ലക്ഷ്യമെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു.