ചെറുപുഴ ∙ റോഡരികിൽ രൂപപ്പെട്ട ഗർത്തം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയാകുന്നു. ചെറുപുഴ-പയ്യന്നൂർ മരാമത്ത് റോഡിലെ കാക്കയംചാൽ അപകട വളവിലാണു ഗർത്തം രൂപപ്പെട്ടത്.ഓവുചാൽ ഇല്ലാത്തതിനാൽ മുകളിൽ നിന്നുമുള്ള മഴവെള്ളം കുത്തിയൊഴുകി വന്നതാണ് റോഡരികിൽ ഗർത്തം രൂപപ്പെടാൻ കാരണമായത്. 2 വർഷം മുൻപാണ് ചെറുപുഴ മുതൽ പെരിങ്ങോം വരെയുള്ള റോഡ് മെക്കാഡം ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയത്. എന്നാൽ ഓവുചാൽ ഇല്ലാത്തതിനാൽ മഴവെള്ളം റോഡിലൂടെ പരന്നൊഴുകുകയാണ്. ഇത് റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടി. 60 ലേറെ ബസുകളും മറ്റു ആയിര കണക്കിനു വാഹനങ്ങളും ദിവസവും കടന്നുപോകുന്ന റോഡിന്റെ അരികിൽ രൂപപ്പെട്ട ഗർത്തം നികത്താനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്ന് ഇനിയും ഉണ്ടായിട്ടില്ല. ഗർത്തമുള്ള കാര്യം അറിയാതെ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
ഇതിനു പുറമെ കാക്കയംചാൽ സെന്റ്.മേരീസ് ഫൊറോനാ ദേവാലയത്തിലേക്കു വരുന്ന വിശ്വാസികളും സെന്റ് മേരീസ് ഹൈസ്കൂളിലേക്കു വരുന്ന വിദ്യാർഥികളും ഇതുവഴിയാണു യാത്ര ചെയ്യുന്നത്. റോഡിലെ ടാറിങ്ങും ചിലയിടങ്ങളിൽ തകരാൻ തുടങ്ങി. നിർമാണത്തിലെ അപാകതയാണു റോഡിന്റെ തകർച്ചയ്ക്കു കാരണമായതെന്ന ആക്ഷേപവും ശക്തമാണ്. മഴക്കാലത്തിനു മുൻപ് കാക്കയംചാൽ ഭാഗത്ത് ഓവുചാൽ നിർമിച്ചു ഗതാഗത സൗകര്യം ഒരുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.