മാതമംഗലം: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പതിനായിരക്കണക്കിനു ജനങ്ങളെ സാക്ഷിയാക്കി യാഗശാലയ്ക്ക് തീ പകർന്നു പ്രകൃതിക്ക് സമർപ്പിച്ചതോടെ 6 ദിവസങ്ങളിലായി നടന്ന കൈതപ്രം സോമയാഗം സമാപിച്ചു. യാഗവേദിയിലെ ഹോമകുണ്ഡങ്ങളിൽ 6 ദിവസങ്ങളിലായി നിരവധി ദ്രവ്യ സമർപ്പണ ചടങ്ങാണ് നടന്നത്. ഇന്നലെ ദേവന്മാർക്ക് ആവോളം ഹോമരസം ഹോമിക്കപ്പെട്ട ചടങ്ങിനു ശേഷമാണ് യാഗശാല വൈകിട്ട് അഗ്നിക്ക് സമർപ്പിച്ചത്.
ഇന്നലെ രാവിലെ സോമാഹുതി നടത്തിയതിനു ശേഷം മൺപാത്രത്തിൽ സോമരസവും തൈരും ചേർത്ത് നടത്തുന്ന ഹോമത്തിനു ശേഷം യജമാനനെ സോമയെ യജിച്ചവൻ എന്നർത്ഥം വരുന്ന സോമയാജി എന്ന് വിളിക്കൽ ചടങ്ങ് നടന്നു. തുടർന്ന്. യാഗത്തിനിടെ സംഭവിച്ചിരിക്കാവുന്ന പിഴവുകൾക്ക് പ്രായശ്ചിത്തമായി കൽപപ്രായശ്ചിത്തം നടത്തി. യാഗത്തിന് ഉപയോഗിച്ച സാധനങ്ങൾ ജലാശയത്തിലൊഴുക്കി എല്ലാവരും കുളിച്ച് പുതുവസ്ത്രം ധരിച്ച് യാഗശാലയിൽ തിരിച്ചെത്തി നെയ്യ് ഹോമിച്ചു. പിന്നീട് അഗ്നിയെ വണങ്ങി യജമാനൻ യൂപം തീയിലേക്ക് തള്ളിയിട്ടു. യാഗാവസാനം പ്രത്യാഗമനം എന്ന ക്രിയയിലൂടെ അഗ്നിയെ അരണിയിലേക്ക് ആവഹിച്ച് ജീവിത കാലം മുഴുവൻ കെടാതെ സൂക്ഷിക്കേണ്ട ഈ ത്രേദാഗ്നിയുമായി സോമയാജിയും പത്നിയും ഇല്ലത്തേക്കു കൊണ്ടു പോയി. അഗ്നിപോയ യാഗശാല ജീവനില്ലാത്ത ശരീരമാകുന്നതോടെ 12 പരികർമികൾ മൂന്ന് യാഗശാലയ്ക്ക് വൈകിട്ട് തീ കൊടുത്തു. വിവിധ ചടങ്ങ് നടന്ന യാഗശാല അഗ്നിയിലമർന്ന് പ്രകൃതിക്ക് സമർപ്പിക്കുന്നതോടെ സോമയാഗ ചടങ്ങുകൾ സമാപിച്ചു.