മട്ടന്നൂർ∙ വായാന്തോടിൽ അടച്ചിട്ട വീട്ടിൽനിന്നും 14 പവൻ സ്വർണാഭരണം കവർന്നു. റഷീദ മൻസിലിൽ ഹാരിസ്-റഷീദ ദമ്പതികളുടെ വീട്ടിലാണ് രാത്രിയിൽ കവർച്ച നടന്നത്. വീടിന്റെ പിറകിലെ ഗ്രില്ലിന്റെയും മുൻഭാഗത്തെ വാതിലിന്റെയും പൂട്ട് പൊളിച്ച് അകത്ത് കയറിയാണ് മോഷണം നടത്തിയത്. കിടപ്പുമുറിയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നത്. ഹാരിസും റഷീദയും ഒന്നര മാസമായി ഗൾഫിലാണ്.
അടുത്ത വീട്ടിൽ താമസിക്കുന്ന റഷീദയുടെ സഹോദരിയടക്ക മുള്ളവരുടെ കുട്ടികൾ ഇന്നലെ രാവിലെ വീടിനു സമീപം കളിക്കുന്ന തിനിടയിലാണ് പൂട്ടിയിട്ട വീടിന്റെ വാതിൽ തുറന്നിട്ട നിലയിൽ കണ്ടത്. കുട്ടികൾ മുതിർന്നവരെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വാതിലുകളുടെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തി. കണ്ണൂരിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും ഫൊറൻസിക് വിഭാഗവും മട്ടന്നൂർ ഇൻസ്പെക്ടർ കെ.വി.പ്രമോദന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
വീടിനകത്ത് ഉണ്ടായിരുന്ന വസ്ത്രം പുറത്തെ കിണറിനരികരിൽ കണ്ടെത്തിയിട്ടുണ്ട്. വീടിന് ചുറ്റുമുള്ള വലിയ മതിൽ കല്ല് അടുക്കിവച്ചാകാം മോഷ്ടാക്കൾ ചാടിക്കടന്നതെന്ന നിഗമനത്തിലാണു പൊലീസ്. റഷീദയുടെ സഹോദരി ആയിഷയുടെ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടിന് സമീപത്തെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.